ഐപിഎൽ 2026-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോടേറ്റ ആറ് വിക്കറ്റ് തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിന്റെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് നായകൻ ഹാർദിക് പാണ്ഡ്യ. 243 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയിട്ടും അത് പ്രതിരോധിക്കാൻ കഴിയാതിരുന്നത് മുംബൈയുടെ നിലവാരത്തിന് നിരക്കാത്തതാണെന്ന് അദ്ദേഹം സമ്മതിച്ചു.
മുംബൈയുടെ മുൻനിര പേസർ ജസ്പ്രീത് ബുംറ വിക്കറ്റൊന്നും നേടാതെ 54 റൺസ് വഴങ്ങിയത് ടീമിന് വലിയ തിരിച്ചടിയായി. മത്സരശേഷം സംസാരിച്ച ഹാർദിക് പാണ്ഡ്യ തന്റെ ബൗളർമാരെ പരസ്യമായി കുറ്റപ്പെടുത്താൻ തയ്യാറായില്ല. “ഈ സീസണിൽ ഞങ്ങൾക്ക് വലിയ ഓപ്ഷനുകൾ ഇല്ലെന്നത് സത്യമാണ്. എങ്കിലും എന്റെ ബൗളർമാരെ ഞാൻ തള്ളിപ്പറയില്ല. ഒരു ടീം എന്ന നിലയിൽ മുംബൈ ഇന്ത്യൻസ് എന്താണോ അതിനനുസരിച്ച് ഉയരാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. ഫ്രാഞ്ചൈസി ഉടമകളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും പിന്തുണയോടെ ടീം ഈ പ്രതിസന്ധിയിൽ നിന്ന് ഉടൻ പുറത്തുവരും.” അദ്ദേഹം പറഞ്ഞു.
മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്തരായ ആരാധകർക്ക് വിജയങ്ങൾ സമ്മാനിക്കാൻ കഴിയാത്തതിൽ ഹാർദിക് ഖേദം പ്രകടിപ്പിച്ചു. “ഞങ്ങളെ പിന്തുണയ്ക്കാൻ അവർക്ക് വലിയ അവസരങ്ങളൊന്നും ഈ സീസണിൽ നൽകിയിട്ടില്ല. എങ്കിലും അവർ ടീമിനോട് തികഞ്ഞ കൂറ് പുലർത്തുന്നു. എതിരാളികൾ വന്ന് അവരുടെ പേര് വിളിച്ചു കൂവുമ്പോൾ അത് വേദനിപ്പിക്കാറുണ്ട്,” ഹാർദിക് വ്യക്തമാക്കി.
അതേസമയം ജയത്തോടെ 12 പോയിന്റുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഓപ്പണർമാരായ അഭിഷേക് ശർമ്മയുടെയും ട്രാവിസ് ഹെഡിന്റെയും അക്രമണോത്സുകമായ ബാറ്റിംഗിനെ ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് അഭിനന്ദിച്ചു. യുവതാരങ്ങളുടെ ഭയമില്ലാത്ത സമീപനം ടീമിന് കരുത്താകുന്നതായും അദ്ദേഹം പറഞ്ഞു. മുംബൈ ആകട്ടെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.










