വാഷിംഗ്‌ടൺ : ഇറാൻ പുതിയ ആണവ കരാറിന് തയ്യാറാകുന്നത് വരെ രാജ്യാന്തര തലത്തിലുള്ള ഉപരോധം തുടരുമെന്നും ഇറാന്റെ സാമ്പത്തിക സ്രോതസ്സുകളെ പൂർണ്ണമായും തടയുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഒരു അറുത്ത പന്നിയെപ്പോലെ ഇപ്പോൾ അവർക്ക് ശ്വാസം മുട്ടുകയാണ് എന്നും ട്രംപ് വിശേഷിപ്പിച്ചു. ഇറാനെ സൈനികമായി നേരിടുന്നതിനേക്കാൾ ഫലപ്രദം ഇപ്പോഴത്തെ സാമ്പത്തിക ഉപരോധമാണെന്നും ട്രംപ് സൂചിപ്പിച്ചു.
ഇറാന്റെ എണ്ണ ടാങ്കറുകളെയും വിതരണ ശൃംഖലയെയും ലക്ഷ്യമിട്ടുള്ള ഈ ഉപരോധം ഇറാന്റെ സാമ്പത്തിക മേഖലയെ പൂർണ്ണമായും തളർത്തുന്ന രീതിയിലാണ് അമേരിക്ക ആസൂത്രണം ചെയ്തിരിക്കുന്നത്. ആണവ പദ്ധതി ഉപേക്ഷിക്കാനും വാഷിംഗ്ടണിന്റെ ആശങ്ക പരിഹരിക്കാനും സമ്മതിക്കുന്നതുവരെ ഇസ്ലാമിക് റിപ്പബ്ലിക്കുമായി സമാധാന കരാറുണ്ടാകില്ലെന്ന് യുഎസ് പ്രസിഡണ്ട് വീണ്ടും ആവർത്തിച്ചു. യുഎസ് ഉപരോധം കാരണം രാജ്യത്തിന് ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാൻ കഴിയാത്തതിനാൽ ഇറാന്റെ എണ്ണ സംഭരണശാലകളും പൈപ്പ്‌ലൈനുകളും പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് എന്നും ട്രംപ് കൂട്ടിച്ചേർത്തു.












