മൂന്നാമത്തെ പ്രസവത്തിന് സർക്കാർ ജീവനക്കാർക്ക് നൽകുന്ന പ്രസവാവധി 12 ആഴ്ചയായി പരിമിതപ്പെടുത്തിയ തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് അന്യായവും നിയമവിരുദ്ധവുമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ആദ്യ രണ്ട് പ്രസവങ്ങൾക്ക് നൽകുന്ന അതേ ആനുകൂല്യങ്ങളും അവധിയും മൂന്നാമത്തെ പ്രസവത്തിനും ലഭിക്കാൻ അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
പ്രസവം ആദ്യത്തേതായാലും രണ്ടാമത്തേതായാലും മൂന്നാമത്തേതായാലും അമ്മ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നുതന്നെയാണ്. പ്രസവത്തിന് മുൻപും ശേഷവും ഒരു അമ്മയ്ക്ക് ലഭിക്കേണ്ട പരിചരണത്തിൽ വ്യത്യാസമില്ല. അതിനാൽ, മൂന്നാമത്തെ പ്രസവത്തിന്റെ പേരിൽ ആനുകൂല്യങ്ങളിൽ വിവേചനം കാണിക്കാൻ സർക്കാരിന് കഴിയില്ല.
സർക്കാരിന്റെ ഈ നിയന്ത്രണം സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുൻകാല വിധികൾക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസ് ആർ. സുരേഷ് കുമാർ, ജസ്റ്റിസ് എൻ. സെന്തിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
സർക്കാർ നയങ്ങളിലെ വൈരുദ്ധ്യം: സ്ത്രീക്ഷേമത്തിനായി നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുന്ന തമിഴ്‌നാട് സർക്കാരിന്റെ പൊതുവായ നയത്തിന് വിരുദ്ധമാണ് ഈ ഉത്തരവെന്നും കോടതി നിരീക്ഷിച്ചു.
വിഴുപുരം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജി തന്റെ പ്രസവാവധി അപേക്ഷ നിരസിച്ചതിനെ ചോദ്യം ചെയ്ത് ഷായീ നിഷ എന്ന ജീവനക്കാരി നൽകിയ ഹർജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരിയുടെ അപേക്ഷ പുനഃപരിശോധിക്കാനും ആദ്യ രണ്ട് പ്രസവങ്ങൾക്ക് തുല്യമായ അവധി അനുവദിക്കാനും കോടതി ഉത്തരവിട്ടു.












