വാഷിംഗ്ടൺ : യുഎസും ഇറാനും തമ്മിലുള്ള യുദ്ധം ‘അവസാനിച്ചു’ എന്ന് പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ഏപ്രിൽ ആദ്യം നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാറിനെ മുൻനിർത്തിയാണ് യുദ്ധം അവസാനിച്ചതായി വൈറ്റ് ഹൗസ് അവകാശപ്പെടുന്നത്. ഇറാനിലെ സൈനിക നടപടികൾ തുടരുന്നതിന് കോൺഗ്രസിന്റെ (അമേരിക്കൻ പാർലമെന്റ്) പ്രത്യേക അനുമതി തേടേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ട്രംപ് സർക്കാരിന്റെ ലക്ഷ്യം.
യുഎസിന്റെ 1973-ലെ ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ പ്രകാരം സൈനിക നടപടി 60 ദിവസം പിന്നിടുമ്പോൾ പാർലമെന്റിന്റെ അനുമതി തേടണമെന്ന നിബന്ധന മറികടക്കാനാണ് ട്രംപ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അമേരിക്കൻ നിയമപ്രകാരം, കോൺഗ്രസിന്റെ അനുമതിയില്ലാതെ പ്രസിഡന്റിന് 60 ദിവസം മാത്രമേ സൈനിക നടപടി തുടരാനാകൂ. ഈ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് യുദ്ധം അവസാനിച്ചെന്ന പ്രഖ്യാപനം വന്നത്.
അതേസമയം, ഡെമോക്രാറ്റുകൾ ഈ വ്യാഖ്യാനത്തെ ശക്തമായി എതിർത്തു. വെടിനിർത്തൽ എന്നത് യുദ്ധം അവസാനിക്കലല്ലെന്നും, പാർലമെന്റിനെ മറികടക്കാനുള്ള തന്ത്രമാണിതെന്നും അവർ ആരോപിക്കുന്നു. ഭരണകൂടത്തിന്റെ ഈ നീക്കം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ഭരണഘടനാ പ്രതിസന്ധിക്ക് കാരണമായേക്കാം. സൈനിക നടപടിക്ക് കോൺഗ്രസിന്റെ അനുമതി വേണമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ ചില അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സെനറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഡെമോക്രാറ്റുകൾ കൊണ്ടുവന്ന യുദ്ധവിരുദ്ധ പ്രമേയത്തെ റിപ്പബ്ലിക്കൻമാർ കഴിഞ്ഞ ദിവസം പരാജയപ്പെടുത്തിയിരുന്നു.












