കൊളംബോ : ശ്രീലങ്കൻ ക്രിക്കറ്റിന് വീണ്ടും നാണക്കേടായി യുവതാരങ്ങളുടെ അറസ്റ്റ്. വനിതാ ഡോക്ടർമാർ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ രണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിലായി. കൊളംബോയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് അണ്ടർ-19 ക്രിക്കറ്റ് താരങ്ങളെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുളിക്കുന്നതിനിടെ ആരോ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട വനിതാ ഡോക്ടർമാർ ഹോട്ടൽ അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നരഹെൻപിറ്റ പോലീസാണ് താരങ്ങളെ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ ഫോണുകൾ പരിശോധിച്ച പോലീസിന് വനിതാ ഡോക്ടർമാരുടെ ദൃശ്യങ്ങൾക്ക് പുറമെ, ഹോട്ടലിലെ മറ്റ് ചില പുരുഷന്മാരുടെ ദൃശ്യങ്ങളും ഇവർ പകർത്തിയതായി കണ്ടെത്തിയിട്ടുണ്ട്.










