പഞ്ചാബ് നിയമസഭയിൽ മുഖ്യമന്ത്രി ഭഗവന്ത് മാന്നിനെതിരെ മദ്യപാന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മെയ് ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി മദ്യപിച്ചാണ് സഭയിലെത്തിയതെന്ന് കോൺഗ്രസും ശിരോമണി അകാലിദളും ആരോപിച്ചത്.
മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്‌വ, സഭയിലെ എല്ലാ എംഎൽഎമാരെയും അടിയന്തരമായി ആൽക്കഹോൾ മീറ്റർ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ തലവനെതിരെ ഇത്തരമൊരു ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പരിശോധന അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയ്ക്കുള്ളിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് ശിരോമണി അകാലിദളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ലേബർ ഡേയിൽ പോലും മദ്യപിച്ച് സഭയിലെത്തിയ മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും സഭയുടെ അന്തസ്സ് അദ്ദേഹം കെടുത്തിയെന്നും പാർട്ടി ആരോപിച്ചു. ഭഗവന്ത് മാൻ പരസ്യമായി ഡോപ്പ് ടെസ്റ്റിന് തയ്യാറാകണമെന്നാണ് അകാലിദളിന്റെ ആവശ്യം. എന്നാൽ ആരോപണങ്ങളോട് നേരിട്ട് പ്രതികരിക്കാതെ, തൊഴിലാളി ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് സഭയുടെ മാന്യത നിലനിർത്താനും തർക്കങ്ങൾ ഒഴിവാക്കാനും മുഖ്യമന്ത്രി അംഗങ്ങളോട് അഭ്യർത്ഥിച്ചു.
ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ ഏഴ് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ പഞ്ചാബ് രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ ഈ വിവാദത്തോടെ പുതിയ തലത്തിലെത്തിയിരിക്കുകയാണ്. സർക്കാർ കാലാവധി തീരാറായ ഘട്ടത്തിൽ ഇത്തരം നാടകങ്ങൾ കൊണ്ട് തൊഴിലാളികൾക്ക് എന്ത് ഗുണമാണ് ലഭിക്കുകയെന്ന് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗും ചോദ്യമുന്നയിച്ചു.









