ലോകം മുഴുവൻ പാചകവാതക വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ആശ്വാസവാക്കുകളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. ആഗോള വിപണിയിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഇന്ത്യ ഇത്രയും കാലം വില കൂടാതെ പിടിച്ചുനിന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. “ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ, എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മൾ ഇത്രയും പിടിച്ചു നിന്നില്ലേ” എന്നായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സുരേഷ് ഗോപിയുടെ പ്രതികരണം.
ഇറാൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യ കാണിച്ച സാമ്പത്തിക സുസ്ഥിരതയെ സാമ്പത്തിക വിദഗ്ധർ പുകഴ്ത്തുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന. 19 കിലോ വരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3071 രൂപയായി ഉയർന്നു. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകൾക്ക് 261 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ലെന്നത് സാധാരണക്കാർക്ക് നേരിയ ആശ്വാസമാണ്. ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം വാണിജ്യ സിലിണ്ടർ വിലയിൽ ഇത് മൂന്നാം തവണയാണ് വർധനവുണ്ടാകുന്നത്.
മാർച്ചിലും ഏപ്രിലിലുമായി ഉണ്ടായ വിലക്കയറ്റത്തിന് പിന്നാലെ ഇപ്പോഴുണ്ടായ വർധനവ് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിനു പുറമെ എൽപിജി ലഭ്യതക്കുറവിനെ തുടർന്ന് വിതരണത്തിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അയൽരാജ്യമായ പാകിസ്താനിൽ ഇന്ധനവില 55 ശതമാനം വരെ ഉയർന്നപ്പോൾ, ഇന്ത്യ തന്ത്രപരമായ എണ്ണശേഖരത്തിലൂടെയും (Strategic Petroleum Reserves) ശക്തമായ വിദേശനാണ്യ ശേഖരത്തിലൂടെയും ആഘാതം കുറച്ചു എന്ന് പാകിസ്താൻ പെട്രോളിയം മന്ത്രി തന്നെ സമ്മതിച്ചിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും സ്വന്തമായി എണ്ണ ശുദ്ധീകരണ ശാലകളുള്ളതും ഇന്ത്യയെ ഈ ആഗോള പ്രതിസന്ധിയിൽ ഒരു പരിധി വരെ രക്ഷിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്.












