കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കൊൽക്കത്തയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്. സ്‌ട്രോങ്ങ് റൂമുകൾക്ക് മുന്നിൽ തൃണമൂൽ കോൺഗ്രസ് – ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെയാണ് തീരുമാനം. നഗരത്തിലെ ഏഴ് പ്രധാന കേന്ദ്രങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച പോലീസ് എല്ലാ ഒത്തുചേരലുകളും നിരോധിച്ചു.
വ്യാഴാഴ്ച രാത്രി കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിന് പുറത്താണ് സംഘർഷം ആരംഭിച്ചത്. വടക്കൻ, കിഴക്കൻ കൊൽക്കത്തയിലെ മണ്ഡലങ്ങളിലെ ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന ഖുദിറാം അനുശീലൻ കേന്ദ്രത്തിന് സമീപം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഒത്തുചേർന്നത് പ്രതിഷേധങ്ങൾക്ക് കാരണമാവുകയായിരുന്നു. സംഭവം വാർത്തയായതോടെ മുഖ്യമന്ത്രി മമത ബാനർജി രാത്രി വൈകി ഷാഖാവത്ത് മെമ്മോറിയൽ സ്കൂളിലെ കൗണ്ടിംഗ് സെന്ററിൽ നേരിട്ടെത്തി മണിക്കൂറുകളോളം അവിടെ ചിലവഴിച്ചു. തങ്ങളുടെ പ്രവർത്തകരെ തൃണമൂൽ ഗുണ്ടകൾ മർദ്ദിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകരും രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ വഷളാവുകയായിരുന്നു.
നിലവിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ നാലിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നത് കുറ്റകരമാണ്. കൗണ്ടിംഗ് സെന്ററുകൾക്ക് പുറത്ത് കേന്ദ്ര സേനയെയും കൊൽക്കത്ത പോലീസിനെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്. മേയ് 4-ലെ വോട്ടെണ്ണൽ ദിനത്തിൽ അക്രമങ്ങൾ തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തുടനീളം കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.








