ലേ : ലഡാക്കിലെ ക്ഷീരമേഖലയെ പുതിയ തലത്തിലേക്ക് എത്തിക്കുന്നതിനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ലേയിൽ പ്രതിദിനം 50,000 ലിറ്റർ സംസ്കരണ ശേഷിയുള്ള ആധുനിക പാൽ പ്ലാന്റ് ഉടൻ സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ലഡാക്കിലെ ഉൾനാടൻ ഗ്രാമങ്ങളിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കാർഗിലിൽ 10,000 ലിറ്റർ ശേഷിയുള്ള പ്ലാന്റിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കവേ ആണ് അമിത് ഷാ ഇക്കാര്യം പ്രഖ്യാപിച്ചത്. 25 കോടി രൂപ ചിലവിലാണ് കാർഗിലിൽ ഈ ക്ഷീര പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്.
70 കോടി രൂപ ചെലവിലാണ് ലേയിൽ പ്രതിദിനം 50,000 ലിറ്റർ പാൽ സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് നിർമ്മിക്കുന്നത്. ലേയിൽ നിലവിൽ പ്രവർത്തിക്കുന്ന പ്ലാന്റുകളിൽ പനീർ, തൈര് എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ യൂണിറ്റുകളും അമിത് ഷാ ഉദ്ഘാടനം ചെയ്തു. പാലിലെ മായം കണ്ടെത്താനും ഗുണനിലവാരം ഉറപ്പാക്കാനും ഗ്രാമങ്ങളിലേക്ക് നേരിട്ടെത്തുന്ന മൊബൈൽ പാൽ പരിശോധനാ ലാബുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ പാലളക്കുന്നതിലും പണമിടപാടുകളിലും കൂടുതൽ സുതാര്യത ഉറപ്പാക്കാൻ ഓട്ടോമേറ്റഡ് മിൽക്ക് കളക്ഷൻ സിസ്റ്റം എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷനും അമിത് ഷാ പുറത്തിറക്കി.








