ബേപ്പൂരിലെ അങ്കത്തട്ടിൽ പോര് പുതിയ തലത്തിലേക്ക്. എൽഡിഎഫ് സ്ഥാനാർത്ഥി പി.എ മുഹമ്മദ് റിയാസിനെതിരെ താൻ നടത്തിയ ‘മൊട്ടയടി വെല്ലുവിളി’ അണികൾക്ക് ആത്മവിശ്വാസം നൽകാനാണെന്ന് പി.വി അൻവർ വ്യക്തമാക്കി. ബേപ്പൂരിൽ യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നും മരുമോനിസത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് നടക്കാൻ പോകുന്നതെന്നും അൻവർ പറഞ്ഞു. മരുമകന് വേണ്ടി ഒരു തലമുറയെ തന്നെ പാർട്ടി വെട്ടിനിരത്തിയെന്ന് ആരോപിച്ച അൻവർ, തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കാൻ താൻ തയ്യാറാണെന്നും എന്നാൽ ഈ ചങ്കൂറ്റം കാണിക്കാൻ റിയാസ് തയ്യാറാണോ എന്നും ചോദിച്ചു. റിയാസ് വെല്ലുവിളി സ്വീകരിച്ചാൽ താൻ എന്തിനും തയ്യാറാണെന്നാണ് അൻവറിന്റെ പക്ഷം.
ബേപ്പൂരില്‍ താൻ തോറ്റാല്‍ മൊട്ടയടിച്ച് നടക്കുമെന്ന് മാത്രമല്ല പറഞ്ഞത്, മറിച്ച് താൻ ജയിച്ചാല്‍ റിയാസ് മൊട്ടയടിക്കണം എന്നതായിരുന്നു കണ്ടീഷൻ. എന്നാൽ റിയാസ് ജയിച്ചാൽ താൻ മൊട്ടയടിച്ച് കാതിൽ രണ്ട് കമ്മലുമിട്ട് കിഡ്‌സൺ കോർണർ മുതൽ റെയിൽവേ സ്റ്റേഷൻ വരെ നടക്കാമെന്ന് അൻവർ ആവർത്തിച്ചു. “82,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ റിയാസ് എന്തുകൊണ്ട് ഈ ബെറ്റിന് തയ്യാറാകുന്നില്ല? വെല്ലുവിളി ഏറ്റെടുക്കാൻ കോഴിക്കോട് പ്രസ് ക്ലബ്ബിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം വരാൻ കൂട്ടാക്കിയില്ല,” അൻവർ പരിഹസിച്ചു. റിയാസ് അവകാശപ്പെടുന്ന ഭൂരിപക്ഷം വെറും തള്ളാണെന്നും 65,000 വോട്ടിന് മുകളിൽ കടക്കാൻ എൽഡിഎഫിന് കഴിയില്ലെന്നും അൻവർ കണക്കുകൾ നിരത്തി വാദിക്കുന്നു. അപരന്മാരെ നിർത്തി ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചതെന്നും എന്നാൽ ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ അൻവറിന്റെ ഈ ‘മൊട്ടയടി’ വെല്ലുവിളി ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.












