സി.പി.എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും സൈബർ പോരാളിയായിരുന്ന, പിന്നീട് സ്വർണ്ണക്കടത്ത് – ക്വട്ടേഷൻ കേസുകളിലെ സ്ഥിരം സാന്നിധ്യമായി മാറിയ അർജുൻ ആയങ്കി പോലീസ് പിടിയിൽ. കോതമംഗലത്തിന് സമീപം പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ചാണ് ഇയാളെ പോലീസ് കരുതൽ തടങ്കലിലാക്കിയത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അർജുനെ നാടകീയ നീക്കങ്ങളിലൂടെ കോതമംഗലം പോലീസാണ് കസ്റ്റഡിയിലെടുത്തത്. അർജുനൊപ്പം ക്വട്ടേഷൻ സംഘാംഗങ്ങളായ സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്. പിടിയിലായവരിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിന്റെ അടുത്ത കൂട്ടാളികളും ഉൾപ്പെടുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വലിയൊരു കൂടിക്കാഴ്ചയാണോ വിവാഹത്തിന്റെ മറവിൽ നടന്നതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
മുൻപ് ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുൻ ആയങ്കി, പാർട്ടിക്കായി തെരുവ് യുദ്ധങ്ങളിൽ പങ്കെടുത്താണ് ക്രിമിനൽ പശ്ചാത്തലം വളർത്തിയത്. സി.പി.എം – ബി.ജെ.പി, സി.പി.എം – ലീഗ് സംഘർഷങ്ങളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന ഇയാൾ പിന്നീട് ലഹരിക്കടത്ത് സംഘങ്ങളുമായി കൈകോർത്തതോടെയാണ് പാർട്ടിക്ക് പുറത്തായത്. എന്നാൽ, പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷവും സി.പി.എം ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും നവമാധ്യമങ്ങളിൽ മറയാക്കി ഇയാൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനുകൾ ആസൂത്രണം ചെയ്തുപോന്നു. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുന്ന രീതിയായിരുന്നു ഇയാളുടേത്. ഗൾഫ് കേന്ദ്രീകരിച്ചും കേരളത്തിലുടനീളവും ഇയാൾക്ക് വിപുലമായ ക്രിമിനൽ ശൃംഖലയുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
അർജുൻ ആയങ്കി എന്തിനാണ് കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്നും ഇയാൾക്ക് ഇവിടെ വൻകിട ഗുണ്ടാസംഘങ്ങളുമായി എന്തെങ്കിലും കരാറുകൾ ഉണ്ടായിരുന്നോ എന്നും പോലീസ് ഗൗരവമായി അന്വേഷിക്കുകയാണ്. സി.പി.എമ്മിന്റെ തണലിൽ വളർന്ന് പിന്നീട് നാടിന് തന്നെ ഭീഷണിയായി മാറിയ ക്രിമിനൽ സംഘങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പിടിക്കപ്പെട്ടവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൊച്ചിയിലെ ക്വട്ടേഷൻ ലോബികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.വിവാഹ റിസോർട്ടിൽ നടന്ന ഈ മിന്നൽ പരിശോധന ക്വട്ടേഷൻ സംഘങ്ങൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.












