ആഭ്യന്തര കലഹങ്ങൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും പിന്നാലെ പശ്ചിമേഷ്യൻ യുദ്ധം കൂടി തിരിച്ചടിയായതോടെ പാകിസ്താൻ സമ്പൂർണ്ണ തകർച്ചയിലേക്ക്. മേഖലയിലെ സംഘർഷം പാക് സമ്പദ്‌വ്യവസ്ഥയെ ശ്വാസം മുട്ടിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് പാകിസ്താനിലെ പണപ്പെരുപ്പം ഇരട്ടയക്കത്തിലേക്ക് (10.9 ശതമാനം) എത്തിച്ചു. ഏപ്രിലിലെ കണക്കുകൾ പ്രകാരം പണപ്പെരുപ്പം വീണ്ടും വർദ്ധിക്കുമെന്നും 17 ശതമാനം വരെ ഉയർന്നേക്കാമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
പശ്ചിമേഷ്യൻ സംഘർഷം മൂലം പാകിസ്താന് പ്രതിവർഷം 10 മുതൽ 68 ബില്യൺ ഡോളർ വരെ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പാകിസ്താൻ നാഷണൽ അസംബ്ലിയിൽ അവതരിപ്പിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമുദ്രപാതകളിലെ തടസ്സം കാരണം ഇറക്കുമതി ചെലവ് വർദ്ധിച്ചതോടെ പാക് രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ്. നിലവിൽ ഒരു യുഎസ് ഡോളറിന് 278 പാക് രൂപയിലധികം നൽകേണ്ടി വരുന്നു. ആഗോള എണ്ണവിലയിൽ 10 ഡോളറിന്റെ വർദ്ധനവുണ്ടായാൽ പാകിസ്താന്റെ ഇറക്കുമതി ബില്ലിൽ മാത്രം 2 ബില്യൺ ഡോളറിന്റെ അധിക ബാധ്യതയുണ്ടാകും. ഇത് രാജ്യത്തെ വ്യാപാര കമ്മി റെക്കോർഡ് നിലയിലേക്ക് (41.8 ബില്യൺ ഡോളർ) എത്തിക്കുമെന്നാണ് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നത്.
സാമ്പത്തിക തകർച്ച നേരിടാൻ പാകിസ്താൻ സൈനികരുടെയും ജനപ്രതിനിധികളുടെയും ശമ്പളത്തിൽ 25 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. വിദേശ വിനിമയ കരുതല ശേഖരത്തിൽ വൻ കുറവ് വന്നതോടെ സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 5 ബില്യൺ ഡോളറിന്റെ അടിയന്തിര സഹായം തേടിയിരിക്കുകയാണ് ഷെഹ്ബാസ് ഷരീഫ് സർക്കാർ. യുദ്ധം നീണ്ടുപോയാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പണമയയ്ക്കൽ (Remittances) 40 ശതമാനം വരെ കുറഞ്ഞേക്കാമെന്നത് പാകിസ്താന്റെ അവസാന പ്രതീക്ഷകളെയും തകർക്കുന്നു.
ഭാരതം സാമ്പത്തികമായി ലോകശക്തിയായി കുതിക്കുമ്പോഴും അയൽരാജ്യമായ പാകിസ്താൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചും തെറ്റായ സാമ്പത്തിക നയങ്ങൾ പിന്തുടർന്നും പടുകുഴിയിലേക്ക് വീഴുന്ന കാഴ്ചയാണ് കാണുന്നത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കിൽ പാകിസ്താൻ എന്ന രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമെന്ന് ടോപ്‌ലൈൻ സെക്യൂരിറ്റീസ് നിരീക്ഷിക്കുന്നു. ജനങ്ങൾ ഭക്ഷണത്തിനും ഇന്ധനത്തിനുമായി നെട്ടോട്ടമോടുമ്പോഴും ഭരണകൂടം നിസ്സഹായമായി നോക്കിനിൽക്കുകയാണ്.












