നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി വരാനിരിക്കെ, കോൺഗ്രസിനും യുഡിഎഫിനുമെതിരെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി. കേരളത്തിൽ എൽഡിഎഫ് നൂറിലധികം സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്നും ഇടുക്കി ജില്ലയിലെ നാല് സീറ്റുകളിലും ഇടത് മുന്നണി വിജയം ഉറപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയെ അതിശക്തമായ ഭാഷയിലാണ് മണി വിമർശിച്ചത്. “കൈപ്പത്തി എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ അറപ്പാകുന്നു. ആ കൈപ്പത്തി കൊണ്ട് ഉണ്ടാക്കി ഉണ്ടാക്കിയാണല്ലോ രാജ്യം ഇപ്പോൾ ബിജെപിയുടെ കൈകളിൽ എത്തിച്ചത്” എന്നായിരുന്നു മണിയുടെ പരിഹാസം. ഇടുക്കിയിൽ കൈപ്പത്തി ചിഹ്നത്തിൽ യുഡിഎഫ് മത്സരിച്ചതുകൊണ്ട് മാത്രം ജയിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാതൊരു നീതി ബോധവും മര്യാദയും ജനാധിപത്യ ബോധവുമില്ലാത്ത വൃത്തികെട്ടവന്മാരാണ് കോണ്‍ഗ്രസുകാര്‍ എന്ന് എം എം മണി പറഞ്ഞു. വോട്ട് പെട്ടിക്ക് അകത്ത് ഇരിക്കുന്നതേയുള്ളൂ, എണ്ണിയിട്ടില്ല. അവര്‍ വരും എന്നുള്ളതിന് യാതൊരു ഉറപ്പും ഇല്ല. ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളതെന്നും എം എം മണി ചോദിച്ചു. കോണ്‍ഗ്രസിന്റെ കാര്യം നാറ്റക്കേസാണ്. കൂടുതല്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും എം എം മണി പറഞ്ഞു.
ഇടുക്കി ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവെ, യുഡിഎഫിന്റെ കുടുംബ രാഷ്ട്രീയത്തെയും മണി കടന്നാക്രമിച്ചു. കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് മാറിയത് എൽഡിഎഫിന് ഗുണകരമാകും. “അപ്പൻ ഒന്നും ചെയ്യാത്തിടത്ത് മകനെ നിർത്തി” എന്ന വലിയ പ്രശ്നം യുഡിഎഫ് നേരിടുന്നുണ്ടെന്നും അപു ജോൺ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ എൽഡിഎഫ് അട്ടിമറി വിജയം നേടിയാൽ അതിൽ അത്ഭുതപ്പെടാനില്ല. സ്വന്തം മണ്ഡലമായ ഉടുമ്പൻചോലയിൽ ഭൂരിപക്ഷം കുറഞ്ഞേക്കാമെങ്കിലും വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം പ്രവചിക്കുമ്പോഴും, ഇത്തരം തരംതാഴ്ന്ന പരാമർശങ്ങളിലൂടെ അണികളെ പിടിച്ചുനിർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്. വോട്ടെണ്ണൽ കഴിയുമ്പോൾ മണിയുടെ ഈ ‘അറപ്പും’ ആത്മവിശ്വാസവും എത്രത്തോളം പ്രസക്തമാകുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്. മണിയുടെ ഈ വിവാദ പരാമർശം യുഡിഎഫ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.












