പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപി വലിയ മുന്നേറ്റം നടത്തുന്നു. വോട്ടെണ്ണലിന്റെ പകുതി ഘട്ടം പിന്നിടുമ്പോൾ കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാൾ സീറ്റുകളിൽ ബിജെപി വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. 15 വർഷത്തെ മമത ബാനർജിയുടെ ഭരണത്തിന് അന്ത്യമുണ്ടാകുമെന്ന സൂചനകളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് വരുന്നത്. ബംഗാളിൽ 160 സീറ്റിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ തൃണമൂൽ 115 സീറ്റിൽ മാത്രമാണ് മുന്നിൽ.
മുഖ്യമന്ത്രി മമത ബാനർജിയുടെ മുൻ വിശ്വസ്തനും നിലവിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയാണ് ബിജെപിയുടെ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കാൻ നടത്തിയ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്’ (SIR) ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തൃണമൂലിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ വോട്ടെടുപ്പ് നടന്നത്.
സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്നത് മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭാവാനിപൂർ മണ്ഡലത്തിലേക്കാണ്. മമത നിലവിൽ ആണെന്നാണ് നിലവിൽ വാർത്ത. കഴിഞ്ഞ തവണ നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി ഇത്തവണ മമതയുടെ സ്വന്തം തട്ടകമായ ഭാവാനിപൂരിലെത്തിയാണ് വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. സുവേന്ദുവിന്റെ ഈ പരീക്ഷണം വിജയിച്ചാൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറും.
ആകെ 294 സീറ്റുകളുള്ള പശ്ചിമ ബംഗാൾ നിയമസഭയിൽ ഭരണം പിടിക്കാൻ 148 സീറ്റുകളാണ് വേണ്ടത്. എക്സിറ്റ് പോളുകൾ പോലും ഒരു വ്യക്തമായ വിജയിയെ പ്രവചിക്കാതിരുന്ന സാഹചര്യത്തിൽ, നിലവിലെ ട്രെൻഡുകൾ ബിജെപിക്ക് അനുകൂലമാണ്. 2021-ൽ 215 സീറ്റുകൾ നേടി തൃണമൂൽ അധികാരം നിലനിർത്തിയപ്പോൾ ബിജെപി 77 സീറ്റുകൾ നേടി വലിയ മുന്നേറ്റം നടത്തിയിരുന്നു. കോൺഗ്രസിനും ഇടത് മുന്നണിക്കും കഴിഞ്ഞ തവണ ഒരു സീറ്റും നേടാനായിരുന്നില്ല.
തൃണമൂലിൽ നിന്ന് പുറത്താക്കപ്പെട്ട ഹുമയൂൺ കബീറിന്റെ പുതിയ പാർട്ടിയും ഇത്തവണ മത്സരരംഗത്തുണ്ട്. ബാബറി മസ്ജിദിന്റെ പേരിൽ പള്ളി പണിയാൻ മുൻകൈ എടുത്തതിലൂടെ ശ്രദ്ധേയനായ കബീറിന്റെ നീക്കങ്ങൾ മുസ്ലിം വോട്ടുകളിൽ വിള്ളലുണ്ടാക്കിയോ എന്നതും വരും മണിക്കൂറുകളിൽ വ്യക്തമാകും.
വികസന വാഗ്ദാനങ്ങളും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും നേർക്കുനേർ ഏറ്റുമുട്ടിയ ഈ തിരഞ്ഞെടുപ്പിൽ ബംഗാൾ ചരിത്രം മാറ്റിയെഴുതുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 15 വർഷം മുൻപ് ഇടത് കോട്ട തകർത്ത മമതയ്ക്ക് സ്വന്തം കോട്ട സംരക്ഷിക്കാൻ കഴിയുമോ എന്ന് വൈകാതെ അറിയാം.








