കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള വോട്ടെണ്ണൽ പുരോഗമിക്കവെ ഇടത് ക്യാമ്പുകളെ ഞെട്ടിച്ച് പ്രമുഖ മന്ത്രിമാരുടെ പിന്നോട്ടുപോക്ക്. രണ്ടാം പിണറായി സർക്കാരിലെ എട്ട് പ്രമുഖ മന്ത്രിമാരാണ് ആദ്യഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ തങ്ങളുടെ മണ്ഡലങ്ങളിൽ പിന്നിലായിരിക്കുന്നത്. തൃത്താലയിൽ എം.ബി രാജേഷും ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദുവും പിന്നിലായത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.
തൃത്താലയിൽ സിറ്റിംഗ് എംഎൽഎ കൂടിയായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി ബൽറാം മികച്ച ലീഡ് ഉയർത്തിക്കഴിഞ്ഞു. ഇരിങ്ങാലക്കുടയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാർ, നേമത്ത് വി. ശിവൻകുട്ടി എന്നിവരും ആദ്യ ഫലസൂചനകളിൽ പിന്നിലാണ്. കോട്ടയത്തെ എറ്റുമാനൂരിൽ വി.എൻ വാസവനും പത്തനംതിട്ട ആറന്മുളയിൽ വീണ ജോർജും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് പിന്നിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൊച്ചിയിലെ കളമശ്ശേരിയിൽ വ്യവസായ മന്ത്രി പി. രാജീവും കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളിയും വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ തിരിച്ചടി നേരിടുന്നു.
മന്ത്രിമാരുടെ ഈ കൂട്ടത്തോടെയുള്ള പിന്നോട്ടുപോക്ക് സംസ്ഥാന ഭരണത്തിനെതിരെയുള്ള ജനവിധിയാണോ എന്ന ചർച്ചകൾക്ക് ഇതിനോടകം തുടക്കമായിട്ടുണ്ട്. നഗര മേഖലകളിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണിക്കൊണ്ടിരിക്കുന്നത് എന്നതിനാൽ ഗ്രാമീണ മേഖലകളിലെ വോട്ടുകൾ എത്തുമ്പോൾ ചിത്രം മാറുമെന്നാണ് എൽഡിഎഫ് വൃത്തങ്ങൾ പ്രതികരിക്കുന്നത്. എന്നാൽ തങ്ങളുടെ ഉറച്ച കോട്ടകളിൽ പോലും മന്ത്രിമാർ പിന്നിലായത് യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് ലീഡ് തിരിച്ചുപിടിച്ച് മുന്നേറുന്നത് ഇടത് കേന്ദ്രങ്ങൾക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ മണ്ഡലങ്ങളിലെ ഫലങ്ങൾ പുറത്തുവരുന്നതോടെ മന്ത്രിമാരുടെ വിധി എന്താകുമെന്ന് വ്യക്തമാകും. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും സമാനമായ രീതിയിൽ ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുന്നതായാണ് സൂചനകൾ.












