കടലിന്റെ ആഴങ്ങളിൽ ഒളിച്ചിരുന്ന് ശത്രുവിനെ വിറപ്പിക്കുകയും ശാസ്ത്രലോകത്തിന് പുതിയ കണ്ടെത്തലുകൾ സമ്മാനിക്കുകയും ചെയ്യുന്ന ‘സബ്മറൈനുകൾ’ അഥവാ അന്തർവാഹിനികളെക്കുറിച്ചറിയാമോ?. സാധാരണ കപ്പലുകളിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രമായി വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാൻ ശേഷിയുള്ള ഇവയെ കപ്പലുകൾ എന്നല്ല, മറിച്ച് സാങ്കേതികമായി ‘ബോട്ടുകൾ’ എന്നാണ് വിളിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ഡിസൈൻ ചെയ്യപ്പെട്ട ഇവ ഒന്നാം ലോകമഹായുദ്ധകാലം മുതലാണ് യുദ്ധരംഗത്തെ പ്രധാന ശക്തിയായി മാറിയത്.
ശത്രുക്കപ്പലുകളെ ആക്രമിക്കുക, മിസൈലുകൾ വിക്ഷേപിക്കുക, ചാരപ്രവർത്തനം നടത്തുക, സമുദ്രാതിർത്തി സംരക്ഷിക്കുക തുടങ്ങി വലിയ ഉത്തരവാദിത്തങ്ങളാണ് അന്തർവാഹിനികൾ ഇന്ന് നിർവഹിക്കുന്നത്. അമേരിക്കൻ നാവികസേനയിൽ ഇവയെ ‘സെയിൽ’ എന്നും യൂറോപ്യൻ രാജ്യങ്ങളിൽ ‘ഫിൻ’ എന്നും വിളിക്കുന്ന പ്രത്യേക ഘടന സബ്മറൈനുകളുടെ മധ്യഭാഗത്തായി കാണാം. പെരിസ്കോപ്പുകളും വാർത്താവിനിമയ സംവിധാനങ്ങളും ഈ ഭാഗത്താണ് സജ്ജീകരിച്ചിരിക്കുന്നത്.
യുദ്ധത്തിന് മാത്രമല്ല, ശാസ്ത്രീയ പര്യവേഷണങ്ങൾക്കും സമുദ്രത്തിനടിയിലെ കേബിളുകളുടെ അറ്റകുറ്റപ്പണികൾക്കും വിനോദസഞ്ചാരത്തിനുമായി ഇന്ന് അന്തർവാഹിനികൾ ഉപയോഗിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അന്തർവാഹിനിയായ റഷ്യയുടെ ‘ടൈഫൂൺ ക്ലാസ്’ ആറുമാസം വരെ വെള്ളത്തിനടിയിൽ തുടർച്ചയായി കിടക്കാൻ ശേഷിയുള്ളതാണ്. സാധാരണ മുങ്ങൽ വിദഗ്ധർക്ക് എത്താൻ കഴിയാത്ത ആഴങ്ങളിലേക്ക് വരെ സഞ്ചരിക്കാൻ കഴിയുന്ന ഇവ ആധുനിക സാങ്കേതികവിദ്യയുടെ വിസ്മയമാണ്. ബാലസ്റ്റ് ടാങ്കുകളിൽ വായുവും വെള്ളവും നിറച്ച് സാന്ദ്രത ക്രമീകരിച്ചാണ് ഇവ വെള്ളത്തിനടിയിലേക്ക് താഴുന്നതും മുകളിലേക്ക് ഉയരുന്നതും. ‘സബ്മറൈൻ ബോട്ട്’ എന്ന പദത്തിൽ നിന്നാണ് സബ്മറൈൻ എന്ന പേര് രൂപപ്പെട്ടത്. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുമ്പോഴും അന്താരാഷ്ട്ര തലത്തിൽ ഇവയെ ‘ബോട്ടുകൾ’ എന്ന് വിശേഷിപ്പിക്കാനാണ് നാവികർ ഇഷ്ടപ്പെടുന്നത്. സമുദ്രത്തിനടിയിലെ അത്ഭുതക്കാഴ്ചകളും സൈനിക രഹസ്യങ്ങളും തേടിയുള്ള ഈ യാനങ്ങളുടെ യാത്ര എന്നും ലോകത്തിന് മുന്നിൽ ഒരു കൗതുകമാണ്.










