തമിഴ്‌നാട് രാഷ്ട്രീയത്തിലെ അതികായനായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ ഉറച്ച കോട്ടയായ കൊളത്തൂർ മണ്ഡലത്തിൽ പിന്നിലായ വാർത്ത ഭരണപക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ, വിജയ്‌യുടെ തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയായ വി.എസ്. ബാബുവാണ് സ്റ്റാലിനെതിരെ ലീഡ് ചെയ്യുന്നത്.
2011 മുതൽ സ്റ്റാലിൻ വിജയിച്ചുവരുന്ന മണ്ഡലമാണ് കൊളത്തൂർ. 2021-ൽ 70,000-ത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിന് ജയിച്ച ഇവിടെ, നിലവിൽ ടിവികെ സ്ഥാനാർത്ഥി വി.എസ്. ബാബു 1,200-ഓളം വോട്ടുകൾക്ക് സ്റ്റാലിനേക്കാൾ മുന്നിലാണ്. എഐഎഡിഎംകെ സ്ഥാനാർത്ഥി ആർ. ശാന്തനകൃഷ്ണൻ മൂന്നാം സ്ഥാനത്താണ്. ടിവികെയുടെ ജോയിന്റ് ജനറൽ സെക്രട്ടറി കൂടിയാണ് വി.എസ്. ബാബു.
മറ്റൊരു പ്രധാന പോരാട്ടം നടക്കുന്ന ചേപ്പോക്ക്-തിരുവള്ളിക്കേണി മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും തിരിച്ചടി നേരിടുകയാണ്. എഐഎഡിഎംകെ സ്ഥാനാർത്ഥി ആദി രാജാറാം ആണ് ഉദയനിധിക്കെതിരെ നിലവിൽ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ ഇതേ മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ഉദയനിധിക്ക് ഇത്തവണ ശക്തമായ പോരാട്ടമാണ് നേരിടേണ്ടി വരുന്നത്.
തമിഴ്‌നാട് രാഷ്ട്രീയത്തിലെ രണ്ട് വലിയ ദ്രാവിഡ പാർട്ടികളെയും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് നടൻ വിജയ് നയിക്കുന്ന ടിവികെ കാഴ്ചവെക്കുന്നത്. രണ്ട് മണ്ഡലങ്ങളിൽ (തിരുച്ചി ഈസ്റ്റ്, പെരമ്പൂർ) നിന്ന് മത്സരിക്കുന്ന വിജയ് രണ്ടിടത്തും വ്യക്തമായ ലീഡ് നിലനിർത്തുന്നുണ്ട്. നിലവിലെ ട്രെൻഡുകൾ തുടരുകയാണെങ്കിൽ തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയായിരിക്കും വിജയ് കുറിക്കുക.
ഭരണവിരുദ്ധ വികാരവും വിജയ് എന്ന ജനപ്രിയ താരത്തിന്റെ സ്വാധീനവും ഒരുപോലെ പ്രതിഫലിച്ച തിരഞ്ഞെടുപ്പിൽ ഡിഎംകെയും എഐഎഡിഎംകെയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.








