കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആറ് റൗണ്ടുകൾ പിന്നിടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുന്ന കനത്ത തിരിച്ചടിയെ പരിഹസിച്ച് ആർ.എം.പി നേതാവ് കെ.കെ. രമ. “മതി കേരളമേ, ഇതുമതി” എന്നാരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ തന്റെ രാഷ്ട്രീയ പ്രതികാരം പ്രഖ്യാപിച്ചത്. ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ടി.പി. ചന്ദ്രശേഖരൻ നീതി നേടിയ നിമിഷമാണിതെന്ന് അവർ കുറിച്ചു.
ടി.പി. ചന്ദ്രശേഖരനെ ‘കുലംകുത്തി’ എന്ന് വിളിച്ചാക്ഷേപിച്ച പിണറായി വിജയനുള്ള ജനകീയ മറുപടിയാണ് ഈ ഫലമെന്ന് കെ.കെ. രമ ആരോപിക്കുന്നു. “കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് കഴിഞ്ഞു” എന്നാണ് രമ കുറിച്ചത്. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ പിന്നിലായതും ഇടതുമുന്നണി കേരളത്തിലുടനീളം തകർന്നടിയുന്നതുമാണ് രമയുടെ പ്രതികരണത്തിന് ആധാരം. ടി.പി. വധക്കേസും അതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയും ചർച്ചയാക്കി വർഷങ്ങളോളം പൊരുതിയ കെ.കെ. രമയ്ക്ക്, പിണറായി വിജയൻ പിന്നിലായത് വ്ക്തിപരവും രാഷ്ട്രീയവുമായ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
നിമിഷങ്ങൾക്കുള്ളിൽ തന്നെ കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. സസ്പെൻസ് നിറഞ്ഞ വോട്ടെണ്ണൽ പുരോഗമിക്കവെ, “കുലംകുത്തി” എന്ന വാക്കിനെ മുൻനിർത്തി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിലാണ് അവർ ആഞ്ഞടിച്ചത്.








