കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്നത്പി.വി. അൻവറിന്റെ പ്രവചനങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് പരാജയപ്പെട്ടാലും അത്ഭുതപ്പെടാനില്ലെന്നും തോറ്റതിന് തുല്യമായ വിജയമേ അദ്ദേഹത്തിനുണ്ടാകൂ എന്നുമുള്ള അൻവറിന്റെ വാക്കുകൾ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ശരിയാകുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകളിലും യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് മുന്നിട്ടുനിന്ന ധർമ്മടത്ത്, ഏഴാം റൗണ്ടിൽ മാത്രമാണ് മുഖ്യമന്ത്രിക്ക് നേരിയ ലീഡ് ഉയർത്താൻ സാധിച്ചത്. പതിനായിരത്തിൽ താഴെ ഭൂരിപക്ഷത്തിലേക്ക് മുഖ്യമന്ത്രി ഒതുങ്ങുമെന്ന അൻവറിന്റെ മുന്നറിയിപ്പ് ഇടതുക്യാമ്പുകളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്നും യുഡിഎഫ് 86 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും അൻവർ തന്റെ സർവേ റിപ്പോർട്ടുകൾ മുൻനിർത്തി അവകാശപ്പെട്ടിരുന്നു. പിണറായിസവും മരുമോനിസവും ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന അദ്ദേഹത്തിന്റെ നിലപാട് ശരിവെക്കുന്ന വോട്ടിംഗ് നിലയാണ് പല മണ്ഡലങ്ങളിലും ദൃശ്യമാകുന്നത്. മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരിൽ അൻവർ നടത്തിയ വെല്ലുവിളിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബേപ്പൂരിൽ പതിമൂന്നാം റൗണ്ട് പിന്നിടുമ്പോൾ റിയാസ് നാലായിരത്തോളം വോട്ടുകൾക്ക് മുന്നിലാണെങ്കിലും അൻവർ രണ്ടാം സ്ഥാനത്ത് തുടരുന്നത് പോരാട്ടം എത്രത്തോളം കടുത്തതാണെന്ന് വ്യക്തമാക്കുന്നു.
റിയാസ് തോറ്റാൽ തല മൊട്ടയടിക്കണമെന്ന അൻവറിന്റെ വെല്ലുവിളി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. സംസ്ഥാനത്ത് വൻ രാഷ്ട്രീയ അഴിച്ചുപണികൾക്ക് സാധ്യതയുണ്ടെന്നും യുഡിഎഫ് 100 കടന്നേക്കാമെന്നുമുള്ള അൻവറിന്റെ പ്രവചനം ഫലപ്രഖ്യാപനം അവസാനിക്കുമ്പോൾ യാഥാർത്ഥ്യമാകുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ പൾസ് തനിക്ക് കൃത്യമായി അറിയാമെന്നും തന്റെ സർവേ ഫലം ആരും വിശ്വസിച്ചില്ലെങ്കിലും ഇപ്പോൾ ജനം അത് കാണുന്നുണ്ടെന്നും അൻവർ പ്രതികരിച്ചു.









