കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത തിരിച്ചടിക്കും വ്യക്തിപരമായ പരാജയത്തിനും പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയുമാണ് ആർഷോ തന്റെ പ്രതികരണം അറിയിച്ചത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ ഈ ഫലം അപ്രതീക്ഷിതമാണെന്നും ആർഷോ പറഞ്ഞു. “ഈ പരാജയം ഒരു അവസാനമല്ല. ജനങ്ങളുടെ വിധി വിനയപൂർവ്വം അംഗീകരിക്കുന്നു. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കും. ഇടതുപക്ഷ പ്രസ്ഥാനത്തെയും വിദ്യാർത്ഥി സംഘടനയെയും തകർക്കാൻ ശ്രമിച്ചവർക്ക് താൽക്കാലികമായി ലഭിച്ച വിജയമാണിത്. പക്ഷേ, കൂടുതൽ കരുത്തോടെ ഞങ്ങൾ തിരിച്ചുവരും,” ആർഷോ വ്യക്തമാക്കി.
തുടർച്ചയായ പത്തു വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 102 സീറ്റോടെ യുഡിഎഫ് അധികാരത്തിലേക്ക്. 2021ൽ 99 സീറ്റുമായി അധികാരത്തുടർച്ച നേടിയ എൽഡിഎഫ് 35-ലേക്ക് കൂപ്പുക്കുത്തി. യുഡിഎഫ് തരംഗത്തിനിടയിലും മൂന്ന് സീറ്റ് പിടിച്ച് ബിജെപി കരുത്തറിയിച്ചു. നേമം തിരിച്ച് പിടിച്ച ബിജെപി ചരിത്രത്തിലാദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും കാവിക്കൊടി പാറിച്ചു.








