തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാതെ പിണറായി വിജയൻ. ഫലപ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളെ കാണുന്ന പതിവും ഇത്തവണ ഉണ്ടായില്ല. എംഎൽഎ ഓഫീസിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഫലം മോശമായതിനെ തുടർന്ന് പിന്മാറുകയായിരുന്നു.
കണ്ണൂരിലെ പാർട്ടി കോട്ടകൾ പോലും തകർന്നടിഞ്ഞത് സിപിഎമ്മിനെ കനത്ത ക്ഷീണമാണ് കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ സീറ്റുകൾ പോലും നേടാൻ കഴിഞ്ഞില്ല എന്നുള്ളതും നാണക്കേടായി മാറി. പയ്യന്നൂരും തളിപ്പറമ്പും ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ ഉരുക്ക് കോട്ടകൾ പോലും തകർന്നു വീണത് നേതൃത്വത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ഭരണവിരുദ്ധ തരംഗം സംസ്ഥാനത്തുണ്ടെന്ന് ആദ്യസൂചനകൾ ലഭിച്ചത് ധർമ്മടത്തുനിന്നു തന്നെയായിരുന്നു. ആദ്യ ആറ് റൗണ്ടുകളിലും പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഏഴാം റൗണ്ടിൽ മാത്രമാണ് മുന്നിലെത്തിയത്. ഒടുവിൽ കഴിഞ്ഞ തവണ അമ്പതിനായിരത്തിൽപ്പരം ഭൂരിപക്ഷം നേടിയ സ്ഥാനത്ത് ഇത്തവണ പത്തൊൻപതിനായിരം വോട്ടുകൾക്ക് മാത്രമാണ് പിണറായി വിജയന് ജയിക്കാൻ കഴിഞ്ഞത്.









