കേരളത്തിൽ യുഡിഎഫ് അധികാരമുറപ്പിച്ചതോടെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. മുഖ്യമന്ത്രിയെക്കുറിച്ചുള്ള സൂചനകളുമായി കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ രംഗത്തെത്തിയപ്പോൾ, തനിക്ക് വേണ്ടി ആരും കരുനീക്കം നടത്തേണ്ടതില്ലെന്ന നിലപാടുമായി കെ.സി. വേണുഗോപാൽ തന്റെ നിലപാട് വ്യക്തമാക്കി.
കേരളത്തിൽ വെണ്ണ പോലെയുള്ള ഒരു മുഖ്യമന്ത്രി വരുമെന്നാണ് ടി.എൻ. പ്രതാപൻ പറഞ്ഞത്. വെണ്ണ കഴിക്കുന്ന ലാളിത്യത്തോടെ തന്നെ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുവായൂർ സ്ഥിരമായി സന്ദർശിക്കുന്ന, ഗുരുവായൂരപ്പന്റെ ഭക്തനായ ഒരു ദൈവവിശ്വാസിയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും പ്രതാപൻ സൂചന നൽകി.
അതേസമയം മുഖ്യമന്ത്രി പദത്തിനായി തനിക്ക് വേണ്ടി നിലകൊള്ളാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ബോർഡും ബാനറും വെക്കുന്നത് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ മാനദണ്ഡമല്ല എന്ന് അദ്ദേഹം പറഞ്ഞു. ഫ്ലക്സ് രാഷ്ട്രീയത്തെയല്ല, മറിച്ച് കോൺഗ്രസിന്റെ വ്യവസ്ഥാപിത രീതികളെയാണ് പാർട്ടി പിന്തുടരുന്നത്. ആദ്യമായല്ല കോൺഗ്രസ് ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ഇതിന് വ്യക്തമായ മാർഗങ്ങളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എംഎൽഎമാരുടെ ഭൂരിപക്ഷം ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കും. ഇതിനായി പ്രത്യേക നിരീക്ഷകരെ ഹൈക്കമാൻഡ് കേരളത്തിലേക്കയക്കും. കെ.സി. വേണുഗോപാലിനോട് നിലവിൽ അഭിപ്രായം തേടിയതായി സൂചനകളില്ലെങ്കിലും, ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയാൽ അദ്ദേഹം കേരളത്തിലേക്ക് മടങ്ങിവരാൻ സാധ്യതയുണ്ട്.










