കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. 24 മണിക്കൂറിനുള്ളിൽ ടിഎംസി തകരുമെന്നും മമത ബാനർജിയുടെ രാഷ്ട്രീയ വനവാസം ആരംഭിച്ചതായും സുവേന്ദു അധികാരി വ്യക്തമാക്കി. മമതയുടെ പരാജയത്തോടെ ടിഎംസിയിലെ പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറും എന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. മുഖ്യമന്ത്രി മമത ബാനർജിയെ അവരുടെ സിറ്റിംഗ് സീറ്റായ ഭവാനിപ്പൂരിൽ 15,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സുവേന്ദു അധികാരിയുടെ പ്രതികരണം.
പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് ഫലം അന്തിമമായപ്പോൾ 206 സീറ്റുകളാണ് ബിജെപി നേടിയത്. ബംഗാൾ നിയമസഭയിലെ 294 സീറ്റുകളിൽ ഭൂരിപക്ഷത്തിന് വേണ്ട 147 സീറ്റുകൾ ബിജെപി അനായാസം മറികടന്നു. മമത ബാനർജിക്ക് പുറമെ മന്ത്രിസഭയിലെ 35 മന്ത്രിമാരിൽ 22 പേരും പരാജയപ്പെട്ടു. അഴിമതിക്കെതിരായ ജനവികാരമാണ് ഈ വിജയത്തിന് പിന്നിലെന്ന് ബിജെപി വ്യക്തമാക്കി. മെയ് 9-ന് പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.









