പശ്ചിമ ബംഗാളിൽ ബിജെപി നേടിയ തൂത്തുവാരിയ വിജയത്തിന് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അതിശക്തമായ തന്ത്രങ്ങളാണെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. അടിത്തട്ടിലുള്ള പ്രവർത്തനം മുതൽ ഡാറ്റാ വിശകലനം വരെയുള്ള കാര്യങ്ങളിൽ അമിത് ഷാ പുലർത്തിയ കൃത്യതയാണ് ബിജെപിയെ വിജയത്തിലേക്ക് നയിച്ചത്.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ തന്നെ അമിത് ഷാ ബംഗാളിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 2025 സെപ്റ്റംബറിൽ ഭൂപേന്ദർ യാദവിനെ തിരഞ്ഞെടുപ്പ് ഇൻ-ചാർജായി നിയമിച്ചുകൊണ്ട് സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ അദ്ദേഹം ആരംഭിച്ചു.
മണ്ഡലങ്ങളുടെ സ്വഭാവമനുസരിച്ച് അവയെ അഞ്ച് വിഭാഗങ്ങളായി തിരിച്ചായിരുന്നു ബിജെപിയുടെ പ്രവർത്തനം. ഇതിൽ എ വിഭാഗം എന്നത് ഉറപ്പായിട്ടും ജയിക്കുന്ന കോട്ടയും ബി വിഭഗം ജയസാധ്യതയുള്ള സീറ്റുകളും സി വിഭാഗം എന്നത് കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളുമാണ്. ഡി വിഭാഗത്തിൽ കൂടുതൽ അധ്വാനം ആവശ്യമായ വെല്ലുവിളിയുള്ള സീറ്റുകൾ എന്ന രീതിയാണ് കണക്കാക്കിയത്. ഇ വിഭാഗം എന്നത് തീരെ സാധ്യതയില്ലാത്ത ദുർബല മേഖലയുമാണ്. ഈ തരംതിരിവിലൂടെ ഓരോ സ്ഥലത്തും ആവശ്യമായ വിഭവങ്ങളും പ്രചാരണ തന്ത്രങ്ങളും കൃത്യമായി വിന്യസിക്കാൻ ബിജെപിക്ക് സാധിച്ചു.
ഏറ്റവും കൂടുതൽ പ്രചാരണ പരിപാടികൾ നടത്തിയ ദേശീയ നേതാക്കളിൽ ഒരാളായിരുന്നു അമിത് ഷാ. ഏകദേശം 40 പരിപാടികളിലായി 57 നിയമസഭാ മണ്ഡലങ്ങളിൽ അദ്ദേഹം നേരിട്ടെത്തി. 29 പൊതുറാലികളും 11 റോഡ് ഷോകളും അദ്ദേഹം നടത്തി. വോട്ടെടുപ്പ് ദിവസങ്ങളിൽ ബിജെപിയുടെ വാർ റൂമിലിരുന്ന് ഓരോ മണ്ഡലത്തിലെയും തത്സമയ വിവരങ്ങൾ അദ്ദേഹം നേരിട്ടാണ് വിലയിരുത്തിയത്. ഇത് കൂടാതെ 2021-ലെ തെറ്റുകൾ ഇത്തവണ ബിജെപി ആവർത്തിച്ചില്ല. മറ്റ് പാർട്ടികളിൽ നിന്ന് വന്നവരെ അമിതമായി ആശ്രയിക്കുന്നതിന് പകരം പ്രാദേശിക നേതാക്കൾക്ക് ബിജെപി മുൻഗണന നൽകി. സ്ത്രീ സുരക്ഷ, തൊഴിലില്ലായ്മ, വ്യവസായ തകർച്ച തുടങ്ങിയ പ്രാദേശിക വിഷയങ്ങളാണ് പ്രചാരണത്തിൽ ഉടനീളം ചർച്ചയാക്കിയത്.
മൊത്തം 293 സീറ്റുകളിൽ 206 എണ്ണവും നേടിയാണ് ബിജെപി ബംഗാളിൽ ചരിത്രമെഴുതിയത്. 15 വർഷം ഭരിച്ച മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വെറും 80 സീറ്റുകളിലേക്ക് ഒതുങ്ങി. ഭവാനിപ്പൂരിൽ മമതാ ബാനർജിയെ 15,000-ത്തിലധികം വോട്ടുകൾക്ക് സുവേന്ദു അധികാരി പരാജയപ്പെടുത്തിയത് ബിജെപി തന്ത്രങ്ങളുടെ വലിയ വിജയമായിട്ടാണ് പാർട്ടി കാണുന്നത്.
ബംഗാളിലെ ഈ മാതൃക വരാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ബിജെപി പരീക്ഷിക്കാനാണ് സാധ്യത.








