ഐപിഎൽ 2026-ൽ തുടർച്ചയായ ആറാം തോൽവി വഴങ്ങി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ കടുത്ത ഭാഷയിലാണ് മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് പ്രതികരിച്ചത്. ടീമിലെ യുവതാരം ആയുഷ് ബദോനിയുടെ പ്രകടനത്തെയും ഋഷഭ് പന്തിന്റെ നായകപാടവത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ആയുഷ് ബദോനിയെക്കുറിച്ച് ശ്രീകാന്ത് പറഞ്ഞത് ഇങ്ങനെ: “കഴിഞ്ഞ അഞ്ച് വർഷമായി ടീമിലുള്ള ബദോനിക്ക് ആകെ രണ്ട് ഷോട്ടുകൾ മാത്രമേ അറിയാവൂ. ഇന്നർ സർക്കിളിന് മുകളിലൂടെ പന്ത് അടിക്കാൻ പോലും ബദോനിക്ക് കഴിയുന്നില്ല. ഈ സീസണിൽ എട്ട് മത്സരങ്ങളിൽ നിന്ന് 21.50 ശരാശരി മാത്രമാണ് ബദോനിക്കുള്ളത്. ഇത്രയും മോശം പ്രകടനം നടത്തുന്ന ഒരു ടീമിന് എന്തിനാണ് പേരും പ്രശസ്തിയുമുള്ള ഇത്രയധികം പരിശീലകർ.” അദ്ദേഹം പറഞ്ഞു.
ലഖ്‌നൗ ടീമും ക്യാപ്റ്റനും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസി അത്യന്തം മോശമാണ്. 88 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തകർന്നു നിന്ന കൊൽക്കത്തയെ റിങ്കു സിംഗിലൂടെ ഫോമിലേക്ക് തിരികെ വരാൻ സഹായിച്ചത് പന്തിന്റെ പിഴവുകളാണെന്ന് അദ്ദേഹം പറഞ്ഞു. ലഖ്‌നൗ ടീമിന് ഇനി മുന്നോട്ട് പോകാൻ യാതൊരു പ്ലാനുമില്ലെന്നും ബാറ്റിംഗ് നിര പൂർണ്ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നായകൻ എന്ന നിലയിലുള്ള ഉത്തരവാദിത്തം ഋഷഭ് പന്തിന്റെ ബാറ്റിംഗിനെ ദോഷകരമായി ബാധിച്ചുവെന്ന് സദഗോപൻ രമേശ് നിരീക്ഷിച്ചു. ഈ സീസണിൽ 25.50 ശരാശരിയിൽ 128.30 സ്ട്രൈക്ക് റേറ്റിൽ മാത്രമാണ് പന്ത് റൺസ് നേടുന്നത്. മികച്ച നായകന്മാർ അവരുടെ ബാറ്റിംഗിനെ ക്യാപ്റ്റൻസി ബാധിക്കാൻ അനുവദിക്കാറില്ലെന്ന് രമേശ് ഓർമ്മിപ്പിച്ചു. ഇരുപതാം ഓവർ എറിയാൻ ദിഗ്‌വേഷ് രതിയെ ഏൽപ്പിച്ചത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ വലിയ പിഴവുകളായിരുന്നു. നിിക്കോളാസ് പൂരനെ നേരത്തെ ബാറ്റിംഗിന് ഇറക്കാത്തതും ബാറ്റിംഗ് ഓർഡറിലെ തുടർച്ചയായ മാറ്റങ്ങളും പന്തിന്റെ ആശയക്കുഴപ്പമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ പ്ലേ ഓഫ് സാധ്യതകൾ ഏതാണ്ട് അവസാനിച്ച നിലയിലാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്.












