പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ ‘അമ്മയും മകളുമായ’ ഭവാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജിയെ അട്ടിമറിച്ചതിന് പിന്നാലെ നിർണ്ണായക വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. മമതയുടെ പതനത്തിന് ആക്കം കൂട്ടിയത് മണ്ഡലത്തിലെ സിപിഎം വോട്ടർമാരാണെന്നും അവരോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും സുവേന്ദു അധികാരി പ്രതികരിച്ചു. ഭവാനിപൂരിലെ 13,000-ത്തോളം വരുന്ന സിപിഎം വോട്ടുകൾ തനിക്ക് അനുകൂലമായി മറിഞ്ഞതാണ് വിജയത്തിൽ നിർണ്ണായകമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഹിന്ദുത്വയുടെ വിജയമാണെന്നും മമത ബാനർജിയുടെ രാഷ്ട്രീയ വിരമിക്കലിന് ഈ ഫലം സാക്ഷ്യം വഹിക്കുമെന്നും സുവേന്ദു ആത്മവിശ്വാസം പ്രകടിപ്പിച്ചു. 293 സീറ്റുകളിൽ 208 ഇടത്തും ബിജെപി തരംഗം ആഞ്ഞടിക്കുമ്പോൾ, സ്വന്തം തട്ടകത്തിലെ മമതയുടെ തോൽവി തൃണമൂൽ കോൺഗ്രസിന് കനത്ത പ്രഹരമായിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഭവാനിപൂരിൽ നാടകീയ നീക്കങ്ങളായിരുന്നു. പോസ്റ്റൽ ബാലറ്റുകളിൽ സുവേന്ദു മുന്നിലെത്തിയെങ്കിലും ഏഴാം റൗണ്ട് പിന്നിട്ടപ്പോൾ മമത 19,000 വോട്ടുകളുടെ ഭൂരിപക്ഷം നേടി ശക്തമായി തിരിച്ചുവന്നു. എന്നാൽ വൈകുന്നേരത്തോടെ ചിത്രം മാറിമറിഞ്ഞു. വൈകുന്നേരം 6:30-ഓടെ മമതയുടെ ലീഡ് 2,900 ആയി കുറയുകയും, രാത്രി ഒൻപത് മണിയോടെ 18 റൗണ്ടുകൾ പൂർത്തിയായപ്പോൾ സുവേന്ദു അധികാരി 11,000 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിക്കുകയുമായിരുന്നു.
മമതയുടെ വസതി സ്ഥിതി ചെയ്യുന്ന കാളിഘട്ട് ഉൾപ്പെടുന്ന ഭവാനിപൂർ അവർക്ക് കേവലം ഒരു മണ്ഡലമല്ല, മറിച്ച് അവരുടെ രാഷ്ട്രീയ കരുത്തിന്റെ പ്രതീകമായിരുന്നു. അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമതയെ വീഴ്ത്തിയ സുവേന്ദു, 2026-ൽ ആ ചരിത്രം ഭവാനിപൂരിലും ആവർത്തിച്ച് താൻ തന്നെയാണ് ബംഗാളിലെ യഥാർത്ഥ ‘ജയന്റ് കില്ലർ’ എന്ന് തെളിയിച്ചിരിക്കുകയാണ്. സിപിഎം പ്രവർത്തകർ തൃണമൂൽ വിരുദ്ധ വികാരം മുൻനിർത്തി ബിജെപിക്ക് വോട്ട് ചെയ്തത് ബംഗാൾ രാഷ്ട്രീയത്തിൽ പുതിയൊരു ധ്രുവീകരണത്തിന് വഴിതുറന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ മമതയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ തോൽവി തിരികൊളുത്തും.












