നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ടർമാരെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. കേരളത്തിൽ യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നും ജനങ്ങൾ ഇത്തരത്തിൽ ചിന്തിക്കുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരാജയപ്പെട്ടെങ്കിലും തളരാൻ ഉദ്ദേശ്യമില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങൾക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും മണി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി തുടങ്ങിക്കഴിഞ്ഞു. വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്ത പാർട്ടിയെ കുറിച്ച് എന്തുപറയാനാണെന്നും അദ്ദേഹം പരിഹസിച്ചു.
യുഡിഎഫിൽ നിലവിൽ അധികാര വടംവലിയാണ് നടക്കുന്നത്. ജനങ്ങൾ വിഡ്ഢികളായതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം സംസ്ഥാനത്തുണ്ടായതെന്നും മണി ആരോപിച്ചു. എൽഡിഎഫിന്റെ പരാജയ കാരണം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. പാർട്ടിയുടെ നയങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തുന്നതിൽ എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്. ജനങ്ങളുടെ നിലപാടിൽ ഇത്ര വലിയ മാറ്റം വരാനുള്ള സാഹചര്യം ഗൗരവമായി തന്നെ കാണുമെന്നും മണി കൂട്ടിച്ചേർത്തു.
ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടതുപക്ഷത്തിന് നേരിട്ട കനത്ത ആഘാതം പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ജനവിധിയെ തള്ളിക്കൊണ്ടുള്ള മണിയുടെ പ്രസ്താവന പുറത്തുവരുന്നത്. ഭരണവിരുദ്ധ തരംഗമല്ല, മറിച്ച് ജനങ്ങൾ വിഡ്ഢികളായതാണ് യുഡിഎഫ് വിജയത്തിന് പിന്നിലെന്ന മണിയുടെ പരാമർശം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തുമെന്ന് ഉറപ്പാണ്. പരാജയത്തിലും തന്റെ ശൈലി വിടാതെ പ്രതിപക്ഷത്തെയും വോട്ടർമാരെയും കടന്നാക്രമിക്കുന്ന മണിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിലും തരംഗമാവുകയാണ്.











