പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി കൈവരിച്ച ഐതിഹാസിക വിജയത്തിന്റെ കണക്കുകൾ പുറത്തുവരുമ്പോൾ തകർന്നു വീഴുന്നത് തൃണമൂൽ കോൺഗ്രസിന്റെ വോട്ട് ബാങ്ക് സമവാക്യങ്ങൾ. കേവലം ഒരു ഭരണവിരുദ്ധ തരംഗമല്ല, മറിച്ച് ബംഗാളിന്റെ സാമൂഹിക ഘടനയിൽ ഉണ്ടായ വലിയൊരു പരിവർത്തനമാണ് ഈ വിജയത്തിന് പിന്നിലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പട്ടികജാതി (SC), പട്ടികവർഗ (ST) വിഭാഗങ്ങൾക്കിടയിൽ ബിജെപി ഉണ്ടാക്കിയ വൻ മുന്നേറ്റമാണ് മമത ബാനർജിയുടെ പതനത്തിന് ആക്കം കൂട്ടിയത്. സാംസ്കാരിക ദേശീയതയുടെയും സബ്കാ സാഥ് സബ്കാ വികാസ് എന്ന നയത്തിന്റെയും കരുത്തിൽ ദളിത്-ആദിവാസി മേഖലകൾ കാവി പുതച്ചു. 30 ശതമാനത്തിലധികം പട്ടികജാതി ജനസംഖ്യയുള്ള മണ്ഡലങ്ങളിൽ 82.7 ശതമാനം സീറ്റുകളും ബിജെപി പിടിച്ചെടുത്തു. അതായത് ഇത്തരം 72 സീറ്റുകൾ ബിജെപി തൂത്തുവാരിയപ്പോൾ തൃണമൂലിന് ലഭിച്ചത് വെറും 15 സീറ്റുകൾ മാത്രമാണ്.
ആദിവാസി മേഖലകളിൽ ബിജെപിയുടെ ആധിപത്യം ഇതിലും ഭീകരമാണ്. 20 ശതമാനത്തിലധികം പട്ടികവർഗ ജനസംഖ്യയുള്ള സീറ്റുകളിൽ 96 ശതമാനവും ബിജെപി സ്വന്തമാക്കി. 25 സീറ്റുകളിൽ ബിജെപി ജയിച്ചപ്പോൾ തൃണമൂലിന് ലഭിച്ചത് ഒരേയൊരു സീറ്റ് മാത്രം. വടക്കൻ ബംഗാളിലും ജംഗിൾമഹലിലും ആദിവാസി വിഭാഗങ്ങൾക്കിടയിൽ ബിജെപി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് വലിയ സ്വാധീനം ചെലുത്തിയത്. ഭാരതീയതയെ ഉയർത്തിപ്പിടിച്ചും പിന്നാക്ക വിഭാഗങ്ങളെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ എത്തിച്ചുമുള്ള ബിജെപിയുടെ നീക്കം ബംഗാളിൽ കൃത്യമായി ഫലം കണ്ടു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരേപോലെ ബിജെപി തരംഗം ആഞ്ഞടിച്ചു എന്നതും ശ്രദ്ധേയമാണ്. പൂർണ്ണമായും നഗരപ്രദേശങ്ങളായ മണ്ഡലങ്ങളിൽ 76.5 ശതമാനം സീറ്റുകളും ബിജെപി നേടിയത് മധ്യവർഗ വോട്ടർമാർക്കിടയിൽ പാർട്ടിക്കുണ്ടായ സ്വീകാര്യതയുടെ തെളിവാണ്.
ഗ്രാമീണ മേഖലകളിൽ തൃണമൂലിന് ഉണ്ടായിരുന്ന സ്വാധീനം ബിജെപി 67 ശതമാനമായി കുറച്ചു. വികസനത്തിനും ദേശീയ സുരക്ഷയ്ക്കും മുൻഗണന നൽകുന്ന മോദി തരംഗത്തിൽ നഗര-ഗ്രാമ ഭേദമന്യേ വോട്ടർമാർ ബിജെപിക്കൊപ്പം അണിനിരന്നു. നഗരമേഖലകളിൽ ബിജെപിക്കെതിരെ ഉണ്ടായിരുന്ന പ്രതിരോധം തകർന്നത് തൃണമൂലിനും ഇടതുപക്ഷത്തിനും വൻ പ്രഹരമാണ് നൽകിയിരിക്കുന്നത്. ഇതാദ്യമായാണ് കിഴക്കൻ ഭാരതത്തിൽ ഇത്ര വലിയ തോതിലുള്ള ഒരു സാംസ്കാരിക-രാഷ്ട്രീയ ഏകീകരണം ബിജെപിക്ക് അനുകൂലമായി സംഭവിക്കുന്നത്. ദേശീയതയുടെയും ഏകതയുടെയും ഈ ജനവിധി ബംഗാളിലെ രാഷ്ട്രീയ പരിസരത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചിരിക്കുകയാണ്. മമതയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അടിത്തറയിളകിയതോടെ ബംഗാൾ ഇനി വികസനത്തിന്റെ പുതിയ പാതയിലേക്ക് ചുവടുവെക്കുമെന്ന് ബിജെപി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു.










