പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ വിചിത്രമായ ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ച് കേന്ദ്രസേനയിലെ ‘ഗുണ്ടകൾ’ തന്നെ വയറ്റിലും പിന്നിലും ചവിട്ടിയെന്നും അവിടെനിന്ന് വലിച്ചെറിഞ്ഞെന്നുമാണ് മമതയുടെ പുതിയ വെളിപ്പെടുത്തൽ. ഭവാനിപൂരിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് തനിക്ക് നേരെ അതിക്രമം ഉണ്ടായതെന്ന് മമത വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എന്നാൽ, തോൽവി അംഗീകരിക്കാനുള്ള മടിയാണ് ഇത്തരം കള്ളക്കഥകൾക്ക് പിന്നിലെന്ന് ബിജെപി പരിഹസിച്ചു. സ്വന്തം തട്ടകമായ ഭവാനിപൂരിൽ പരാജയപ്പെട്ടതും പാർട്ടിക്ക് വൻ തകർച്ച നേരിട്ടതും മറച്ചുപിടിക്കാനാണ് മമത സഹതാപ തരംഗം ലക്ഷ്യമിട്ട് പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് വിലയിരുത്തൽ.
തന്റെ 100 സീറ്റുകൾ ബിജെപി ബലം പ്രയോഗിച്ച് തട്ടിയെടുത്തതാണെന്നും അതുകൊണ്ട് തന്നെ തോൽവി സമ്മതിക്കില്ലെന്നും മമത പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന ധാർഷ്ട്യം നിറഞ്ഞ നിലപാടാണ് ഇപ്പോഴും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ സ്വീകരിക്കുന്നത്. ബംഗാൾ ബിജെപി തൂത്തുവാരിക്കഴിഞ്ഞിട്ടും, ജനാധിപത്യപരമായ ജനവിധിയെ അംഗീകരിക്കാൻ തയ്യാറാകാതെ കേന്ദ്രസേനയ്ക്കെതിരെ തിരിയുന്ന മമതയുടെ നടപടി രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
ഒരിക്കൽ തന്റെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയോട് സ്വന്തം മണ്ഡലത്തിൽ തോറ്റതിന്റെ നാണക്കേട് മാറ്റാനാണ് മമത അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി സ്വയം ചായം പൂശുന്നത്. എന്നാൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയും ക്യാമറ നിരീക്ഷണവും ഉള്ളപ്പോൾ ഇത്തരമൊരു സംഭവം നടക്കില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. 207 സീറ്റുകളുമായി ബിജെപി ബംഗാളിൽ ചരിത്ര വിജയം നേടിയപ്പോൾ, തോൽവിയിൽ മനംനൊന്ത് മമത ബാനർജി സമനില തെറ്റിയ നിലയിലാണ് പെരുമാറുന്നതെന്ന് ബിജെപി നേതൃത്വം പരിഹസിച്ചു. ദീദിയുടെ ഈ ‘അടി’ നാടകം ബംഗാൾ ജനത പുച്ഛിച്ചു തള്ളുമെന്നും അവർ കൂട്ടിച്ചേർത്തു.










