ഇന്ത്യൻ ക്രിക്കറ്റിലെ സ്റ്റാർ ബാറ്റർ കെ.എൽ. രാഹുൽ തന്റെ കരിയറിലെ വളർച്ചയെക്കുറിച്ചും ടി20 ക്രിക്കറ്റിലെ തന്റെ മാറ്റത്തെക്കുറിച്ചും ജിയോസ്റ്റാർ ഷോയായ ‘സൂപ്പർസ്റ്റാർസിൽ’ സംസാരിക്കുകയായിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ ഒരു ടെസ്റ്റ് പ്ലെയറായി മുദ്രകുത്തിയിരുന്നവെന്നും എന്നാൽ ആ പ്രതിച്ഛായ മാറ്റിയെടുക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പത്ത് വർഷം മുമ്പ് തന്നെ ആരും ഒരു വൈറ്റ് ബോൾ പ്ലെയറായി കണക്കാക്കിയിരുന്നില്ലെന്നും ഒരു ടി20 ടീമിന്റെ ഭാഗമാകാൻ താൻ അന്ന് എന്തു നൽകാനും തയ്യാറായിരുന്നുവെന്നും രാഹുൽ ഓർത്തെടുത്തു. താനൊരു ടെസ്റ്റ് സ്പെഷ്യലിസ്റ്റ് മാത്രമാണെന്ന മുദ്ര മായ്ച്ചു കളയാൻ കഴിഞ്ഞത് കഠിനാധ്വാനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം നടന്ന ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി 64 പന്തിൽ പുറത്താകാതെ 152 റൺസ് നേടിയത് രാഹുലിന്റെ ടി20 കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായി മാറി. മത്സരത്തിൽ ടീം പരാജയപ്പെട്ടെങ്കിലും ടി20 ഫോർമാറ്റിലെ തന്റെ വളർച്ച തെളിയിക്കുന്ന റെക്കോർഡ് പ്രകടനമായിരുന്നു ഇത്.
സ്പോർട്സിൽ എല്ലാ കാര്യങ്ങളും വിചാരിച്ച പോലെ നടക്കില്ലെന്നും പരാജയങ്ങളെയും വിജയങ്ങളെയും ഒരുപോലെ കാണാനാണ് ശ്രമിക്കുന്നതെന്നും 34-കാരനായ രാഹുൽ പറഞ്ഞു. കരിയറിൽ ഇനിയും സമയമുണ്ടെന്നും കൂടുതൽ ട്രോഫികൾ നേടാനായിരിക്കും തന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിചേർത്തു. 2022-ന് ശേഷം ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ലെങ്കിലും ടെസ്റ്റ്, ഏകദിന ടീമുകളിൽ രാഹുൽ ഇന്നും അവിഭാജ്യ ഘടകമാണ്.












