പശ്ചിമ ബംഗാളിലെ ഭാരതീയ ജനതാ പാർട്ടിയുടെ ഐതിഹാസിക വിജയവും തമിഴ്നാട്ടിൽ ദളപതി വിജയ് നടത്തിയ അട്ടിമറി മുന്നേറ്റവും ആഗോള തലത്തിൽ വലിയ ചർച്ചയാകുന്നു. ലണ്ടൻ മുതൽ ന്യൂയോർക്ക് വരെയും ഇസ്ലാമാബാദ് മുതൽ ധാക്ക വരെയുമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്ത്യൻ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ 15 വർഷത്തെ ആധിപത്യം തകർത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നേടിയ വിജയത്തെ ‘ചരിത്രപരം’ എന്നാണ് ആഗോള മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് മാധ്യമമായ ബിബിസി ‘മോദിയുടെ ബിജെപി ബംഗാൾ കീഴടക്കി’ എന്ന തലക്കെട്ടോടെയാണ് വാർത്ത നൽകിയത്. മോദിയുടെ 12 വർഷത്തെ ഭരണകാലത്തെ ഏറ്റവും നിർണ്ണായകമായ മുന്നേറ്റമാണിതെന്നും പ്രതിപക്ഷത്തിന്റെ ഉരുക്കുകോട്ടയിൽ വിള്ളൽ വീഴ്ത്താൻ ബിജെപിക്ക് സാധിച്ചുവെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപിയുടെ ഈ വിജയം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ദുർബലമായ പ്രതിപക്ഷത്തിന് ഇതൊരു കനത്ത തിരിച്ചടിയാണെന്നും ‘ദി ഗാർഡിയൻ’ നിരീക്ഷിക്കുന്നു.
അമേരിക്കൻ മാധ്യമമായ ‘ന്യൂയോർക്ക് ടൈംസ്’ ബിജെപിയുടെ വിജയത്തെ ഹിന്ദു ദേശീയവാദികളുടെ ചരിത്രപരമായ മുന്നേറ്റമായാണ് ചിത്രീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മാറ്റിമറിക്കാനുള്ള ബിജെപിയുടെ നീക്കത്തിലെ നിർണ്ണായക നാഴികക്കല്ലാണിതെന്ന് അവർ റിപ്പോർട്ട് ചെയ്യുന്നു. ഇതിനൊപ്പം തന്നെ തമിഴ്നാട്ടിൽ ഡിഎംകെയെയും എഐഎഡിഎംകെയെയും അപ്രസക്തമാക്കി നടൻ ജോസഫ് വിജയ് നേടിയ അവിശ്വസനീയ വിജയവും ലോകമാധ്യമങ്ങൾ കൗതുകത്തോടെയാണ് കാണുന്നത്. രാഷ്ട്രീയത്തിൽ തുടക്കക്കാരനായ വിജയ്‌യുടെ ‘തമിഴക വെട്രി കഴകം’ തമിഴ് രാഷ്ട്രീയത്തിലെ വമ്പന്മാരെ നിലംപരിശാക്കിയതിനെ അത്ഭുതമെന്നാണ് ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ചത്.
ബിജെപിയുടെ വിജയം 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ മോദിക്ക് നാലാം ഊഴത്തിലേക്കുള്ള വഴി എളുപ്പമാക്കുമെന്ന് ‘വാഷിംഗ്ടൺ പോസ്റ്റ്’ നിരീക്ഷിക്കുമ്പോൾ, കേരളത്തിൽ ഇടതുപക്ഷത്തിന്റെ പതനത്തെക്കുറിച്ചും കോൺഗ്രസിന്റെ തിരിച്ചുവരവിനെക്കുറിച്ചും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാകിസ്ഥാൻ പത്രമായ ‘ഡോൺ’, ബംഗ്ലാദേശിലെ ‘ധാക്ക ട്രിബ്യൂൺ’ എന്നിവയും എം.കെ സ്റ്റാലിന്റെ പരാജയത്തെയും വിജയ്‌യുടെ ഉദയത്തെയും പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട്. ആഗോള രാഷ്ട്രീയത്തിൽ മോദിയുടെ സ്വാധീനം വർദ്ധിക്കുന്നതിന്റെ സൂചനയായാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങളെ ലോകം നോക്കിക്കാണുന്നത്.








