പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തകർപ്പൻ വിജയം നേടിയിട്ടും മുഖ്യമന്ത്രി പദം രാജിവെക്കില്ലെന്ന മമത ബാനർജിയുടെ വാശി ഭരണഘടനാ പ്രതിസന്ധിയിലേക്ക്. തോൽവി സമ്മതിക്കാതെ മുഖ്യമന്ത്രി കസേരയിൽ കടിച്ചുതൂങ്ങുന്ന മമത ബാനർജിയെ ഗവർണർ പിരിച്ചുവിടണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആവശ്യപ്പെട്ടു.
മമത സ്വമേധയാ രാജിവെച്ചില്ലെങ്കിൽ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് ഗവർണർക്ക് അവരെ പുറത്താക്കാം. രാജ്യം മമതയുടെ ഇഷ്ടത്തിനനുസരിച്ചല്ല ഓടുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ബംഗാൾ ജനത മമതയുടെ വീഴ്ചകളും അഴിമതികളും ഇത്രയും കാലം സഹിച്ചുവെന്നും ഇനി അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവന്നിട്ടും രാജ്ഭവനിൽ പോയി രാജി സമർപ്പിക്കാൻ മമത തയ്യാറാകാത്തത് ഇന്ത്യൻ ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. “ഞാൻ തോറ്റിട്ടില്ല, അതുകൊണ്ട് രാജി വെക്കില്ല” എന്ന വിചിത്രമായ വാദമാണ് മമത ഉയർത്തുന്നത്. തന്റെ പക്കൽ നിന്നും 100 സീറ്റുകൾ തട്ടിയെടുത്തതാണെന്നും അവർ ആരോപിക്കുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സുപ്രീം കോടതി നിർദ്ദേശപ്രകാരം നടന്ന വോട്ടർ പട്ടിക പുതുക്കലിനെ (SIR) അനാവശ്യമായി വിവാദമാക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.
293 സീറ്റുകളിൽ 206 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. തൃണമൂൽ വെറും 80 സീറ്റുകളിൽ ഒതുങ്ങി. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 7-ന് അവസാനിക്കാനിരിക്കെ, അതിനുമുമ്പ് പുതിയ സർക്കാർ രൂപീകരിക്കേണ്ടതുണ്ട്. മമതയുടെ പിടിവാശി തുടർന്നാൽ ഗവർണർ സി.വി. ആനന്ദ ബോസിന് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പ്രകാരം ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമുണ്ട്.








