കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന ഒരു ‘പ്രത്യേക സുരക്ഷാ മതിൽ’ കൂടി തകർന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ കാളിഘട്ടിലെ വസതിയിലേക്കുള്ള വഴിയിൽ സ്ഥാപിച്ചിരുന്ന ഭീമൻ ഇരുമ്പ് ബാരിക്കേഡുകളും സുരക്ഷാ വേലികളും അധികൃതർ നീക്കം ചെയ്തു. ഇതോടെ വർഷങ്ങൾക്ക് ശേഷം ഈ വഴി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്.
വർഷങ്ങളായി അതിശക്തമായ പോലീസ് കാവലിലും ബാരിക്കേഡുകൾക്ക് പിന്നിലും ഒളിപ്പിച്ചിരുന്ന മമതയുടെ വസതിയിലേക്കുള്ള പാത തുറന്നത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഒരു വശത്ത് ഇത് സ്വാഗതം ചെയ്യപ്പെടുമ്പോഴും, ഇത്രയും കാലം ജനങ്ങളെ അകറ്റി നിർത്തി നടത്തിയ ‘വിഐപി സംസ്കാരത്തിനാണ്’ ഇവിടെ അന്ത്യമായതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ജനകീയ മുഖ്യമന്ത്രിയെന്ന് അവകാശപ്പെടുമ്പോഴും സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത രീതിയിൽ ഇരുമ്പ് മറകൾ തീർത്തതിനെ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നേരത്തെയും വിമർശിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയുണ്ടായ ഈ മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കൗതുകമുണർത്തുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളിൽ വരുത്തിയ ഈ ഇളവ് ഭരണകൂടത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള നീക്കമാണോ അതോ മറ്റ് ഭരണപരമായ തീരുമാനങ്ങളുടെ ഭാഗമാണോ എന്ന് വ്യക്തമല്ല. എങ്കിലും, കാളിഘട്ടിലെ ആ തടുപ്പുകൾ നീങ്ങിയത് ബംഗാൾ രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്റെ അടയാളങ്ങൾ മാറുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
ബാരിക്കേഡുകൾ നീക്കിയതോടെ കാളിഘട്ട് പ്രദേശത്തെ ഗതാഗത തടസ്സങ്ങൾക്കും ഒരു പരിധി വരെ പരിഹാരമാകും. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പ്രദേശവാസികൾ അനുഭവിച്ചിരുന്ന നിയന്ത്രണങ്ങൾ ഒഴിവായത് ജനങ്ങൾക്ക് ആശ്വാസകരമാണ്. എങ്കിലും, മമതയുടെ വസതിക്ക് ചുറ്റുമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വലിയ കുറവുണ്ടായിട്ടില്ല.








