ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടിയ 2001-ലെ ചെന്നൈ ടെസ്റ്റിലെ ഒരു സംഭവം ഞാൻ ഇന്നും ഓർമ്മിക്കുന്നുണ്ട്. സ്പിൻ മാന്ത്രികനായ ഷെയ്ൻ വോണിൻ്റെ ഒരോവറിൽ സച്ചിൻ തെൻഡുൽക്കർ രണ്ട് സ്വീപ്പ് ഷോട്ടുകൾ കളിച്ചു. അതിൻ്റെ അരിശം തീർക്കാനായി വോൺ ഒരു ബൗൺസർ എറിഞ്ഞു.
അതിന് മറുപടിയായി സച്ചിൻ ഒരു അപ്പർകട്ട് കളിച്ചു. പന്ത് സ്ലിപ്പിനു മുകളിലൂടെ വേലിക്കെട്ടിലേയ്ക്ക് പാഞ്ഞു. അതുകണ്ട വോൺ സച്ചിനെ അഭിനന്ദിച്ചു. സച്ചിൻ്റെ മുഖത്ത് സുന്ദരമായ ഒരു പുഞ്ചിരി വിടരുകയും ചെയ്തു. ചെന്നൈ സൂപ്പർ കിങ്സും ഡെൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിൽ അതുപോലൊരു രംഗം ഉണ്ടായിരുന്നു. കുൽദീപ് യാദവിൻ്റെ ഒരോവറിൽ സഞ്ജു സാംസൺ രണ്ട് സിക്സറുകൾ അടിച്ചു. അതിനുപിന്നാലെ കുൽദീപ് ഒരു ഷോർട്ട്ബോൾ എറിഞ്ഞു, മണിക്കൂറിൽ 112 കിലോമീറ്റർ വേഗത.
ലെഗ്സ്റ്റംമ്പ് ലൈനിലാണ് ആ ബോൾ വന്നത്. സഞ്ജുവിൻ്റെ ബാറ്റ് ശരവേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തി! പന്ത് ഫൈൻലെഗ് ഫെൻസിലേയ്ക്ക് കുതിച്ചു. എനിക്കുറപ്പുണ്ട്, ഈ അസാധാരണ വൈഭവം നേരിൽക്കണ്ട കുൽദീപ് മനസ്സുകൊണ്ടെങ്കിലും സഞ്ജുവിനെ അഭിനന്ദിച്ചിട്ടുണ്ടാകും. ഡൽഹിയിൽ ഒരുക്കപ്പെട്ടത് ഒരു സ്ലോ പിച്ചായിരുന്നു. രണ്ടാം പകുതിയിൽ ബാറ്റിങ്ങ് ദുഷ്കരമാകും എന്ന പ്രതീക്ഷയിലാണ് ഡൽഹി നായകൻ അക്സർ പട്ടേൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചത്. ഡെൽഹി നേടിയ 155 റൺസ് ആ പ്രതലത്തിൽ മികച്ച ഒരു ടോട്ടലായിരുന്നു.
എന്നാൽ അക്സർ എറിഞ്ഞ ആദ്യ പന്തിൽ തന്നെ സഞ്ജു സിക്സർ അടിച്ചു. ആ പിച്ചിൽ ഏറ്റവും കൂടുതൽ നാശം വിതയ്ക്കാൻ കെൽപ്പുണ്ടായിരുന്ന അക്സറിനെ നിലയുറപ്പിക്കാൻ അനുവദിക്കില്ല എന്ന തന്ത്രമായിരുന്നു അത്. ഡൽഹി ബോളർമാർ തിരിച്ചടിച്ചു. ഋതുരാജ് ഗെയ്ക്ക്വാദും ഉർവിൽ പട്ടേലും ചെറിയ സ്കോറിന് പുറത്തായി. സ്റ്റാർക്കിനെതിരെ സഞ്ജു കളിച്ച സ്ക്വയർകട്ടും കവർഡ്രൈവും ഫീൽഡർമാർ തടുത്തിട്ടു. നടരാജനെതിരെയും സ്റ്റാർക്കിനെതിരെയും കവർഡ്രൈവ് കളിച്ച് സഞ്ജു കൗണ്ടർ പഞ്ച് ചെയ്തു.
സ്പിന്നർമാരുടെ പന്തുകൾ പിച്ച് ചെയ്തതിനുശേഷം വായിച്ചെടുക്കാനാണ് പല ആധുനിക ബാറ്റർമാരും ശ്രമിക്കാറുള്ളത്. അത് അപകടങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്. സ്പിന്നറുടെ കരത്തിൽ നിന്ന് പന്ത് പുറത്തുവരുന്ന നിമിഷത്തിൽ തന്നെ അതിനെ റീഡ് ചെയ്യുന്നതാണ് ക്ലാസിക് ശൈലി. അതാണ് സഞ്ജു നടപ്പിലാക്കിയത്. സമീപകാലത്ത് ഇന്ത്യ സ്വന്തം മണ്ണിൽ വെച്ച് കിവീസിനോടും ദക്ഷിണാഫ്രിക്കയോടും ടെസ്റ്റ് സീരീസിൽ പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ പുതുതലമുറയിലെ ബാറ്റർമാർക്ക് സ്പിൻ ബോളിങ്ങിനെതിരെ ധാരാളം ദൗർബല്യങ്ങളുണ്ട്. ഈ സാഹചര്യത്തിൽ താൻ ടെസ്റ്റ് ജഴ്സി കൂടി അർഹിക്കുന്നുണ്ട് എന്ന് വിളിച്ചുപറയുകയാണ് സഞ്ജു ചെയ്തത്.
കുൽദീപ് യാദവ് ഇന്ത്യൻ ടീമിൽ ഗംഭീര അരങ്ങേറ്റമാണ് നടത്തിയത്. പിന്നീട് അയാളുടെ ഫോം മങ്ങുകയും കുറേക്കാലത്തേയ്‌ക്ക് ടീമിൽനിന്ന് മാറ്റിനിർത്തപ്പെടുകയും ചെയ്തു. പക്ഷേ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ കുൽദീപ് ഉയിർത്തെഴുന്നേറ്റു. അയാൾ പിന്നീട് പറഞ്ഞു- ”ടീമിൽ നിന്ന് പുറത്തായ കാലത്ത് ഞാൻ ഒത്തിരി അനുഭവിച്ചു. ഇപ്പോൾ ഞാൻ ഒന്നിനെയും ഭയക്കുന്നില്ല’ സഞ്ജു കുൽദീപിനോട് നിശബ്ദമായി പറഞ്ഞു- ”ഒന്നിനെയും ഭയക്കാത്ത നിങ്ങളോട് എനിക്ക് തരിമ്പും ഭയമില്ല. പിച്ച് സ്ലോ ആയാലും എൻ്റെ ബാറ്റ് ശബ്ദിച്ചിരിക്കും…
എഴുത്ത് : സന്ദീപ് ദാസ്












