കേരളത്തിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചകൾ മുറുകവേ, നിർണ്ണായക പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയല്ലെന്നും ഹൈക്കമാൻഡാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയാകാൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതല്ല മാനദണ്ഡമെന്നും ഉചിതമായ സമയത്ത് കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനായി എംഎൽഎമാരുടെ പിന്തുണ തേടി താൻ മത്സരിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ അദ്ദേഹം തള്ളി. ഒരു തരത്തിലുള്ള കാലതാമസവുമില്ലാതെ മികച്ച രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. തന്റെ ഡൽഹി സന്ദർശനം മഹാരാഷ്ട്ര കോൺഗ്രസിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ടതാണെന്നും കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മഹാരാഷ്ട്ര ഡിസിസി പുനസംഘടന സംബന്ധിച്ച യോഗം ഇന്ന് സോണിയ ഗാന്ധിയുടെ വസതിയിൽ നടക്കും. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, കേരളത്തിലെ നിയുക്ത എംഎൽഎമാരുടെ താൽപ്പര്യം അറിയാൻ ഹൈക്കമാൻഡ് രണ്ട് മുതിർന്ന നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും. കെസി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി ചർച്ചയിലുള്ള സാഹചര്യത്തിൽ നിരീക്ഷകരുടെ റിപ്പോർട്ട് നിർണ്ണായകമാകും. നിയമസഭാ കക്ഷി യോഗം (CLP) ചേരുന്ന ദിവസം തന്നെ നിരീക്ഷകർ കേരളത്തിലെത്തും. ആരെയാണ് നിരീക്ഷകരായി അയക്കുന്നതെന്ന കാര്യത്തിൽ എഐസിസി ഉടൻ വാര്‍ത്താക്കുറിപ്പ് ഇറക്കും. യുഡിഎഫിന്റെ തിളക്കമാർന്ന വിജയം ജനങ്ങൾ ഭരണകൂടത്തിന് നൽകിയ തിരിച്ചടിയാണെന്നും വ്യക്തിപരമായ ക്രെഡിറ്റുകൾക്ക് അവിടെ പ്രസക്തിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.












