ഐ.പി.എൽ 2026-ൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ കുൽദീപ് യാദവിനും ടീം മാനേജ്‌മെന്റിനും എതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. മെയ് 5-ന് നടന്ന മത്സരത്തിൽ 156 റൺസ് പ്രതിരോധിക്കാനിറങ്ങിയ കുൽദീപ്, സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ പോലും റൺസ് വഴങ്ങിയതാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്.
മത്സരത്തിൽ മൂന്ന് ഓവറിൽ വിക്കറ്റൊന്നും നേടാതെ 34 റൺസാണ് കുൽദീപ് വഴങ്ങിയത്. “കുൽദീപിന് ഇത് കേവലം ഒരു മോശം ദിവസമല്ല, ഈ സീസൺ തന്നെ മോശമാണ്. സഞ്ജു സാംസണ് മുന്നിൽ പന്തെറിയുമ്പോൾ കുൽദീപ് ഭയപ്പെടുന്നത് പോലെ തോന്നി. സഞ്ജു അദ്ദേഹത്തെ അത്രത്തോളം സമ്മർദ്ദത്തിലാക്കിയോ അതോ കുൽദീപ് തന്നെ മോശമായി എറിഞ്ഞതാണോ എന്ന് സംശയമാണ്.” ശ്രീകാന്ത് പറഞ്ഞു.
സ്പിൻ പിച്ചായിരുന്നിട്ടും ഡൽഹി മൂന്ന് ബൗളർമാരെ മാത്രം വെച്ച് കളിച്ചതിനെ ശ്രീകാന്ത് പരിഹസിച്ചു. ഇംപാക്ട് പ്ലെയറായി ബാറ്റിംഗിൽ സമീർ റിസ്‌വിയെ ഇറക്കിയതോടെ വിപ്രാജ് നിഗത്തെപ്പോലൊരു സ്പിന്നറെ ഉപയോഗിക്കാൻ ഡൽഹിക്ക് സാധിച്ചില്ല. ഈ തീരുമാനത്തെ “ഭയാനകം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പവർപ്ലേയിൽ തന്നെ കെ.എൽ രാഹുലിനെയും പാതും നിസ്സങ്കയെയും നഷ്ടമായതോടെ ഡൽഹി തകർന്നുവെന്ന് ശ്രീകാന്ത് നിരീക്ഷിച്ചു.
കരുൺ നായർ വീണ്ടും പരാജയപ്പെട്ടതും മധ്യ ഓവറുകളിൽ റൺസ് വരാത്തതും ടീമിനെ തളർത്തി. ഈ സീസണിൽ ആകെ 80 റൺസ് മാത്രം നേടിയ അക്ഷറിന് ബാറ്റിംഗിൽ ഒരു സ്വാധീനവും ചെലുത്താൻ കഴിയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സി.എസ്.കെയോട് എട്ട് വിക്കറ്റിന് തോറ്റതോടെ 10 മത്സരങ്ങളിൽ നിന്ന് ആറ് തോൽവികളുമായി ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായി. ഇതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച മട്ടാണ്. നേരെമറിച്ച്, ഈ ജയത്തോടെ ചെന്നൈ അഞ്ചാം വിജയവുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.
മുന്നിലുള്ള മത്സരങ്ങളിൽ സഞ്ജു സാംസണിന്റെ നായകത്വത്തിന് കീഴിൽ സി.എസ്.കെ ഈ കുതിപ്പ് തുടരുമോ എന്നതാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.












