പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോട് കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന കടുത്ത നിലപാടിലുറച്ച് മമത ബാനർജി. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടി ബിജെപി മൃഗീയ ഭൂരിപക്ഷം ഉറപ്പിച്ചിട്ടും, രാജി സമർപ്പിക്കാൻ മമത വിസമ്മതിക്കുന്നത് ബംഗാളിനെ അഭൂതപൂർവ്വമായ ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് നടത്തിയ അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് ഫലം അട്ടിമറിക്കപ്പെട്ടതെന്നും താൻ പരാജയപ്പെട്ടിട്ടില്ലെന്നുമാണ് മമതയുടെ വാദം. “ഞാൻ പരാജയപ്പെട്ടിട്ടില്ല, അതുകൊണ്ട് തന്നെ രാജ്ഭവനിൽ പോയി രാജി സമർപ്പിക്കേണ്ട കാര്യവുമില്ല” എന്ന് പ്രഖ്യാപിച്ചുകൊണ്ട് മമത തെരുവിലിറങ്ങിയതോടെ ബംഗാൾ രാഷ്ട്രീയം ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുകയാണ്.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി രാജിവെച്ച് അധികാരം കൈമാറുന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ കീഴ്വഴക്കമാണെങ്കിലും, ഭരണഘടനയിൽ ഇത് സംബന്ധിച്ച് വ്യക്തമായ ചട്ടം ഇല്ലാത്തതാണ് മമത ആയുധമാക്കുന്നത്. സഭയിൽ ഭൂരിപക്ഷമുള്ള നേതാവിനാണ് മുഖ്യമന്ത്രിയാകാൻ അവകാശമെന്നിരിക്കെ, ജനവിധി ബിജെപിക്ക് അനുകൂലമായ സാഹചര്യത്തിൽ മമതയുടെ നീക്കം നിയമയുദ്ധത്തിലേക്കും ഗവർണറുടെ ഇടപെടലിലേക്കും നീങ്ങാനാണ് സാധ്യത.
ഗവർണർ ആർ.എൻ. രവിക്ക് മമതയെ പുറത്താക്കി ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാമെങ്കിലും, മുഖ്യമന്ത്രി തന്നെ നേരിട്ട് രാജി സമർപ്പിക്കാത്ത സാഹചര്യം ഇന്ത്യയിൽ മുൻപൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല. മഹാരാഷ്ട്ര, ഹരിയാന, ബീഹാർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ‘വൃത്തികെട്ട കളി’ കളിക്കുകയാണെന്നാണ് മമതയുടെ ആരോപണം. പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിക്കുമ്പോൾ, പടിയിറങ്ങാൻ തയ്യാറാകാത്ത മമതയുടെ നിലപാട് ബംഗാളിൽ വരും ദിവസങ്ങളിൽ വലിയ സംഘർഷങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും വഴിതെളിച്ചേക്കും.












