കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ കനത്ത പരാജയത്തിന് കാരണം പിണറായി വിജയൻ ആണെന്ന് പരസ്യമായ കുറ്റപ്പെടുത്തലുമായി ഇടതു സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍. മുഖ്യമന്ത്രി എന്ന നിലയിലുള്ള വ്യക്തിപൂജയിലേക്കും ഏകാധിപത്യത്തിലേക്കും പാർട്ടി വഴിമാറി. പാർട്ടിയെക്കാൾ വലുതാണ് താനെന്ന പിണറായിയുടെ ഭാവം ആണ് പാർട്ടിക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചതെന്ന് സെബാസ്റ്റ്യൻ പോൾ സൂചിപ്പിച്ചു.
പിണറായിയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ ഉള്ളത്. പിണറായിയുടെ ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല. അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു. രണ്ടാമത്തെ തവണ അധികാരത്തിൽ വന്നപ്പോൾ വിനയത്തിന് പകരം ധാർഷ്ട്യമാണ് പ്രകടമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തോല്‍വിയുടെ ഉത്തരവാദി പിണറായി വിജയന്‍ മാത്രമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയന്‍ ഏറ്റെടുക്കരുതെന്നും സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.
കൂട്ടായ തീരുമാനങ്ങൾ എന്നതിന് പകരം ഏകപക്ഷീയമായ തീരുമാനങ്ങളാണ് നടപ്പിലാക്കിയത്. അതിനാൽ ഈ വലിയ തകർച്ചയുടെ ഉത്തരവാദിത്തം പാർട്ടി സെക്രട്ടറിയിലോ മറ്റുള്ളവരിലോ ചാർത്താതെ മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കണമെന്നും സെബാസ്റ്റ്യൻ പോൾ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ ശൈലി മാറ്റിയില്ലെങ്കിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്ത്യത്തിന്റെ തുടക്കമാകും ഇതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.








