കായംകുളത്തെ പരാജയത്തിന് പിന്നാലെ ആഞ്ഞടിച്ച് യു. പ്രതിഭ. തിരഞ്ഞെടുപ്പിൽ തോറ്റാൽ തങ്ങൾ ഓടിപ്പോകുമെന്ന് ആരും കരുതേണ്ടെന്നും തന്നെ തോൽപ്പിക്കാൻ കൃത്യമായ പദ്ധതികൾ നടന്നിരുന്നുവെന്നും പ്രതിഭ തുറന്നടിച്ചു. വർഗീയ പാർട്ടികൾ ദുർഗന്ധം വമിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അത് സുഗന്ധമായി ജനങ്ങൾക്ക് തോന്നി. തിരഞ്ഞെടുപ്പിനിടെ ചതിയുണ്ടെന്ന് പലപ്പോഴും മനസിലാക്കിയിരുന്നു. കുലംകുത്തികൾക്കൊക്കെ ഇത്തവണ നല്ല എഫക്ടുണ്ടാക്കാൻ കഴിഞ്ഞു. എല്ലാ കുലംകുത്തികളും വിജയിച്ചു. പാർട്ടിയെ പഠിപ്പിക്കാൻ ജി. സുധാകരൻ ആരാണെന്നും പ്രതിഭ ചോദിച്ചു. തന്നെ തോൽപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയവരെ മര്യാദ പഠിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
കായംകുളത്ത് വർഗീയ പാർട്ടികൾ വോട്ട് മറിച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്നും ഇതിന് ചിലർ കൂട്ടുനിന്നുവെന്നും പ്രതിഭ ആരോപിക്കുന്നു.. “എന്നെ തോൽപ്പിക്കാൻ നോക്കിയവർക്ക് ഉടൻ തന്നെ മറുപടി ലഭിക്കും, രാഷ്ട്രീയത്തിൽ സജീവമായി തന്നെ ഉണ്ടാകും” എന്നും പ്രതിഭ വ്യക്തമാക്കി. കേരളത്തിൽ മുഴുവൻ എന്താണ് സംഭവിച്ചതെന്ന് ആദ്യം എന്നോട് പറഞ്ഞുതാ. കായംകുളത്ത് മാത്രമായി ഒരു അപകടം ഉണ്ടായില്ലല്ലോ. ജനകീയരായ മന്ത്രിമാരടക്കം എങ്ങനെ തോറ്റുവെന്ന ചോദ്യത്തിന് ഉത്തരം തരൂ. എന്നിട്ട് ഞാൻ ഉത്തരം നൽകാം. എല്ലാ ജാതി സംഘടനകളും ഒന്നിച്ച് മതേതര മുഖമുള്ള സിപിഎമ്മിനെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് ഫലം. അത് വരും നാളുകളിൽ കേരളത്തിലെ ജനങ്ങൾക്ക് മനസിലാകും. ബോധ്യമുള്ള ജനങ്ങളാണെങ്കിൽ ഇതിൽ വീഴില്ലായിരുന്നു. ഞങ്ങൾ സുഗന്ധം കൊണ്ട് നാട് മുഴുവൻ നിറച്ചിട്ടും ദുർഗന്ധമാണെന്നേ അവർക്ക് തോന്നിയുള്ളൂ. വർഗീയ പാർട്ടികൾ ദുർഗന്ധം വമിപ്പിച്ചു കൊണ്ടിരുക്കുമ്പോൾ അത് സുഗന്ധമായി ജനങ്ങൾക്ക് തോന്നിയാൽ ഒന്നും ചെയ്യാനില്ല. ജനം തിരിച്ചറിയണമെന്നും യു പ്രതിഭ കൂട്ടിച്ചേർത്തു.












