തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെത്തി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി പി.വി. അൻവർ. ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അൻവർ, തനിക്കൊപ്പം അന്നും ഇന്നും ഉറച്ചുനിന്നത് മുസ്‍ലിം ലീഗ് പ്രവർത്തകരാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് വേളയിൽ ലീഗ് പ്രവർത്തകർ തനിക്കായി നടത്തിയ ത്യാഗങ്ങളെക്കുറിച്ച് വികാരാധീനനായാണ് അദ്ദേഹം സംസാരിച്ചത്. “ഞാൻ എത്ര ഉറക്കമൊഴിച്ചിട്ടുണ്ടോ, അതിലേറെ ഉറക്കമൊഴിച്ച് എനിക്ക് വേണ്ടി പ്രവർത്തിച്ചവരാണ് ലീഗ് പ്രവർത്തകർ. രാപ്പകലില്ലാതെ അങ്ങേയറ്റം ആവേശത്തോടെയാണ് അവർ പണിയെടുത്തത്” – അൻവർ വ്യക്തമാക്കി.
അതേസമയം, ബേപ്പൂരിൽ മുസ്‍ലിം ലീഗ് തന്നെ കാലുവാരിയെന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന് അൻവർ ആവർത്തിച്ചു. ചില മാധ്യമങ്ങൾ ബോധപൂർവം തെറ്റായ വാർത്തകൾ പടച്ചുവിടുകയാണ്. യുഡിഎഫ് സംവിധാനം ഒറ്റക്കെട്ടായാണ് ബേപ്പൂരിൽ പ്രവർത്തിച്ചത്. ലീഗ് പ്രവർത്തകരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള യാതൊരു പ്രതികരണവും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
പാണക്കാട് തങ്ങളെ നേരിൽ കണ്ട് നന്ദി അറിയിക്കാനാണ് എത്തിയതെന്നും രാഷ്ട്രീയത്തിനപ്പുറമുള്ള ഹൃദയബന്ധമാണ് പാണക്കാട് കുടുംബവുമായുള്ളതെന്നും അൻവർ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ സർക്കാർ രൂപീകരണ ചർച്ചകളും കൂടിക്കാഴ്ചയിൽ വിഷയമായതായാണ് സൂചന. ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരും അൻവറിനൊപ്പം മാദ്ധ്യമങ്ങളെ കണ്ടു. പാർട്ടിക്കുള്ളിലെ ഐക്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു അൻവറിന്റെ പാണക്കാട് സന്ദർശനം.











