ഭാരതാംബയുടെ മണ്ണിൽ ചോരപ്പുഴയൊഴുക്കിയ ഭീകരർക്ക് പാകിസ്താനിൽ ചെന്ന് തിരിച്ചടി നൽകിയ ‘ഓപ്പറേഷൻ സിന്ദൂർ’ ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കുമ്പോൾ, രാജ്യം ഒന്നടങ്കം ആദരവോടെ സ്മരിക്കുകയാണ് ഇന്ത്യയുടെ ധീരപുത്രൻ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിനെ. കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺ താഴ്വരയിൽ 26 നിരപരാധികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പാക് ഭീകരർക്കുള്ള ഇന്ത്യയുടെ ‘മറുപടി’ ആയിരുന്നു മെയ് 7-ന് നടന്ന ആ മിന്നലാക്രമണം. ശത്രുരാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും റഡാറുകളെയും വെട്ടിച്ച്, മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് പാക് മണ്ണിൽ അഗ്നിവർഷം നടത്തിയ റിസ്വാൻ മാലിക്കിന്റെ പോരാട്ടവീര്യം ഓരോ ഭാരതീയന്റെയും സിരകളിൽ അഭിമാനം നിറയ്ക്കുന്നതാണ്.
മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലുള്ള കെയ്ഖു എന്ന കൊച്ചുഗ്രാമത്തിൽ നിന്നാണ് റിസ്വാൻ മാലിക്കിന്റെ യാത്ര തുടങ്ങുന്നത്. ഒരു റിട്ടയേർഡ് ഹോർട്ടികൾച്ചർ ഓഫീസറുടെ മകനായി ജനിച്ച്, കുട്ടിക്കാലം മുതലേ അച്ചടക്കവും ലക്ഷ്യബോധവും കൈമുതലാക്കിയ അദ്ദേഹം 2015-ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. 195-ാം ഫ്ലൈയിംഗ് കോഴ്സിലൂടെ മികവ് തെളിയിച്ച റിസ്വാൻ, അതിവേഗം തന്നെ രാജ്യത്തിന്റെ പ്രതിരോധ നിരയിലെ വിശ്വസ്ത പോരാളിയായി മാറി. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ്റെ അതീവ സുരക്ഷാ വലയത്തിലുള്ള ഒമ്പത് ഭീകരക്യാമ്പുകളെ തകർക്കാനുള്ള ദൗത്യമാണ് അദ്ദേഹത്തിന് ലഭിച്ചത്. പാക് സൈന്യത്തിന്റെ നേരിട്ടുള്ള സംരക്ഷണയിലായിരുന്ന ജെയ്‌ഷെ മുഹമ്മദ്, ലഷ്കർ-ഇ-ത്വയ്യിബ ക്യാമ്പുകൾ ലക്ഷ്യമാക്കി തന്റെ സുഖോയ് Su-30MKI വിമാനവുമായി അർദ്ധരാത്രിയിൽ അദ്ദേഹം ആകാശത്തേക്ക് കുതിച്ചുയർന്നു.
അർദ്ധരാത്രിയിൽ ആകാശത്ത് ഡ്രോണുകളുടെയും റഡാറുകളുടെയും കണ്ണുകൾ വെട്ടിച്ച്, വിപുലമായ പാക് പ്രതിരോധ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സുഖോയ് Su-30MKI വിമാനവുമായി പോരാട്ടത്തിനിറങ്ങിയത്. ശത്രുപക്ഷത്തുനിന്നും നിരന്തരമായി മിസൈൽ ഭീഷണികളും റഡാർ ലോക്കുകളും ഉണ്ടായിട്ടും തരിമ്പും പതറാതെ, നിഴലായി നീങ്ങിയ റിസ്വാൻ പാക് മണ്ണിൽ കൃത്യമായ ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ വർഷിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തിയും ദൗത്യം പൂർത്തിയാക്കാതെ പിന്മാറില്ലെന്ന ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ നീക്കവും. മാലിക്കിന്റെ ആക്രമണത്തിൽ പാക് മണ്ണിലെ ഭീകര കേന്ദ്രങ്ങൾ വെണ്ണീറായി. ഭീകരർക്ക് സംരക്ഷണമൊരുക്കിയ പാക് സൈന്യത്തെ പോലും സ്തബ്ധരാക്കിയ ഈ ആക്രമണത്തിന് ശേഷം മടക്കയാത്രയിലും അദ്ദേഹം പ്രകടിപ്പിച്ച ധീരത ഇന്ത്യൻ സൈനിക ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് അന്വർത്ഥമാക്കുന്നത് പോലെ, സഹോദരിമാരുടെ നെറ്റിയിലെ സിന്ദൂരം മായ്ക്കുന്ന ഭീകരവാദത്തിന്റെ വേരറുക്കാൻ ഭാരതം മടിക്കില്ലെന്ന് അദ്ദേഹം തെളിയിച്ചു. ഈ അസാമാന്യ ധീരതയ്ക്ക് 2025-ലെ സ്വാതന്ത്ര്യദിനത്തിൽ രാജ്യം അദ്ദേഹത്തിന് ‘വീർ ചക്ര’ നൽകി ആദരിച്ചു.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് വലിയൊരു പ്രചോദനമാണ് റിസ്വാൻ മാലിക്കിന്റെ ഈ വിജയം. ഭാരതത്തിൻ്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വേണ്ടി എന്തുത്യാഗത്തിനും സൈന്യം തയ്യാറാണെന്ന സന്ദേശമാണ് ഇതിലൂടെ ലോകത്തിന് ലഭിച്ചത്. പാകിസ്താൻ്റെ ആണവ ഭീഷണികൾക്ക് പുല്ലുവില കൽപ്പിച്ചുകൊണ്ട്, ശത്രുവിന്റെ കോട്ടയ്ക്കുള്ളിൽ കയറി പ്രഹരിക്കാനുള്ള ഇന്ത്യയുടെ ചങ്കൂറ്റം റിസ്വാനെപ്പോലെയുള്ള പോരാളികളുടെ കൈകളിൽ സുരക്ഷിതമാണെന്ന് രാജ്യം വീണ്ടും തിരിച്ചറിയുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തിൽ, മണിപ്പൂരിന്റെ ഈ വീരപുത്രന് ഭാരതം ബിഗ് സല്യൂട്ട് നൽകുകയാണ്.









