പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്ന ഗുരുതര ആരോപണവുമായി സുവേന്ദു അധികാരി രംഗത്ത്. ഭവാനിപൂരിൽ മമത ബാനർജിയെ താൻ പരാജയപ്പെടുത്തിയതും തന്റെ വിശ്വസ്തനായി ചന്ദ്രനാഥ് പ്രവർത്തിച്ചതുമാണ് ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹം ആരോപിച്ചു. മുൻ വ്യോമസേന ഉദ്യോഗസ്ഥൻ കൂടിയായ ചന്ദ്രനാഥിനെ വധിച്ചത് വ്യക്തമായ ആസൂത്രണത്തോടെയാണെന്നും അഞ്ചോളം വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ശരീരത്തിൽ തറച്ചിരുന്നുവെന്നും സുവേന്ദു വെളിപ്പെടുത്തി. നോർത്ത് 24 പർഗാനയിലെ മധ്യഗ്രാമിൽ വെച്ചാണ് അക്രമികൾ ചന്ദ്രനാഥിനെ വെടിവെച്ചു കൊന്നത്.
“അവൻ എന്റെ സഹായിയായിരുന്നു എന്നതു മാത്രമാണ് ചന്ദ്രനാഥ് ചെയ്ത തെറ്റ്. മമത ബാനർജിയെ ഞാൻ പരാജയപ്പെടുത്തിയത് അവർക്ക് സഹിക്കാനായില്ല. ആ പക എന്റെ വിശ്വസ്തന്റെ ജീവനെടുത്തു,” സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയിട്ടുണ്ട്. മരണം ഉറപ്പാക്കാൻ അക്രമികൾ അഞ്ചു തവണയാണ് വെടിയുതിർത്തത്. കൊലപാതകത്തിന് മുന്നോടിയായി രണ്ടോ മൂന്നോ ദിവസം പ്രതികൾ കൃത്യമായ നിരീക്ഷണം (Recce) നടത്തിയിരുന്നുവെന്ന് ഡിജിപി രാജീവ് കുമാറുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മോട്ടോർ സൈക്കിൾ സംഭവസ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ അകലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സിഐഡി, ഫോറൻസിക് വിദഗ്ധർ, പ്രത്യേക അന്വേഷണ സംഘം (SIT) എന്നിവർ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ബംഗാൾ പോലീസിന് ഇത്തരം കേസുകൾ തെളിയിക്കാൻ കഴിവുണ്ടെന്നും എന്നാൽ നേരത്തെ അതിന് ഭരണകൂടം അനുവാദം നൽകിയിരുന്നില്ലെന്നും സുവേന്ദു പരിഹസിച്ചു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന തൃണമൂൽ കോൺഗ്രസിന്റെ ആവശ്യത്തെ അദ്ദേഹം തള്ളി. ബംഗാൾ പോലീസിന് തന്നെ ഈ കേസ് തെളിയിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ചന്ദ്രനാഥിന്റെ മാതാവും ബിജെപി പ്രവർത്തകയുമായ ഹസി രഥ് തന്റെ മകനെ കൊന്നവർക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. ഒരു അമ്മയുടെ വേദന തനിക്കറിയാമെന്നും അതുകൊണ്ട് വധശിക്ഷ വേണ്ടെന്നുമാണ് അവർ പറയുന്നത്. കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ കുടുംബവുമായി സംസാരിക്കുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബംഗാളിൽ കഴിഞ്ഞ 15 വർഷമായി തുടരുന്ന ‘മഹാ ജംഗിൾ രാജിന്റെ’ ഫലമാണ് ഈ കൊലപാതകമെന്നും ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ശുദ്ധീകരണ നടപടികൾ ബിജെപി ഉടൻ ആരംഭിക്കുമെന്നും സുവേന്ദു അധികാരി താക്കീത് നൽകി. നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഉണ്ടായ ഈ രക്തച്ചൊരിച്ചിൽ ബംഗാൾ രാഷ്ട്രീയത്തെ വീണ്ടും കലുഷിതമാക്കിയിരിക്കുകയാണ്.










