പാകിസ്താൻ കാലങ്ങളായി ഉയർത്തുന്ന ‘ആണവ ബ്ലാക്ക് മെയിലിംഗ്’ വെറും പൊള്ളയാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ദൗത്യമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് ഡയറക്ടർ ജനറൽ നേവൽ ഓപ്പറേഷൻസ് വൈസ് അഡ്മിറൽ എ.എൻ പ്രമോദ്. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ജൈപൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുരാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ കയറി ഭീകരതയുടെ പ്രഭവകേന്ദ്രങ്ങൾ തകർക്കാനുള്ള ഇന്ത്യയുടെ തന്ത്രപരമായ കരുത്തും സൈനിക സജ്ജതയുമാണ് ഈ നീക്കത്തിലൂടെ പ്രകടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 മെയ് ഏഴിന് പുലർച്ചെ നടന്ന മിന്നലാക്രമണം പാകിസ്താൻ്റെ സൈനികാഹങ്കാരത്തിനേറ്റ കനത്ത പ്രഹരമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായാണ് ഭാരതം ഓപ്പറേഷൻ സിന്ദൂർ പ്രഖ്യാപിച്ചത്. കര, വ്യോമ സേനകൾക്കൊപ്പം ഇന്ത്യൻ നാവികസേനയും ഈ ദൗത്യത്തിൽ നിർണ്ണായക പങ്കുവഹിച്ചുവെന്ന് വൈസ് അഡ്മിറൽ വെളിപ്പെടുത്തി. മെയ് ആറ്, ഏഴ് തീയതികളിൽ നടന്ന മിസൈൽ ആക്രമണങ്ങളിൽ നാവികസേനാ ഉദ്യോഗസ്ഥരും സജീവമായിരുന്നു. ദൗത്യം ആരംഭിച്ചതോടെ ഇന്ത്യൻ നാവികസേനയുടെ കരുത്തുറ്റ മുന്നേറ്റം കണ്ട് പാക് നാവിക-വ്യോമ യൂണിറ്റുകൾക്ക് ഭയന്ന് സ്വന്തം തീരങ്ങളിലേക്കും തുറമുഖങ്ങളിലേക്കും ഉൾവലിയേണ്ടി വന്നു. യുദ്ധവിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്, കോൽക്കത്ത, വിശാഖപട്ടണം ക്ലാസ് ഡിസ്ട്രോയറുകൾ എന്നിവയുടെ വിന്യാസം പാകിസ്താനെ അക്ഷരാർത്ഥത്തിൽ നിശബ്ദമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയുടെ വിജയഗാഥ കൂടിയാണ് ഓപ്പറേഷൻ സിന്ദൂർ. തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകൾ, ലെയേർഡ് ഡിഫൻസ് സിസ്റ്റങ്ങൾ, ആധുനിക മിസൈലുകൾ എന്നിവയുടെ പ്രകടനം ഇന്ത്യൻ സേനയുടെ സംയോജിത യുദ്ധശേഷി തെളിയിക്കുന്നതായിരുന്നു. സൈന്യത്തിന് പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം നൽകിയ ദേശീയ നേതൃത്വത്തിന്റെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഈ വിജയത്തിന് പിന്നിലെന്നും വൈസ് അഡ്മിറൽ പ്രമോദ് ചൂണ്ടിക്കാട്ടി. കൃത്യമായ ലക്ഷ്യബോധത്തോടെ നീങ്ങിയ ഇന്ത്യൻ സൈന്യം ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ സംഘടനകളുടെ ഒമ്പത് ലോഞ്ച് പാഡുകളാണ് തകർത്തെറിഞ്ഞത്.
നൂറിലധികം ഭീകരർ കൊല്ലപ്പെട്ട ഈ സൈനിക നീക്കം നാല് ദിവസം നീണ്ടുനിന്നു. ഒടുവിൽ പാകിസ്താൻ്റെ അപേക്ഷപ്രകാരം മെയ് 10-നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. പാകിസ്ഥാൻ്റെ ഏതൊരു പ്രകോപനത്തിനും അതിർത്തി കടന്ന് മറുപടി നൽകാൻ ഭാരതം സജ്ജമാണെന്ന സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂർ നൽകുന്നത്. ആഗോളതലത്തിൽ ഭാരതത്തിന്റെ പ്രതിരോധ പ്രതിച്ഛായ മാറ്റിയെഴുതിയ ഈ ദൗത്യം ചരിത്രത്തിലെ സമാനതകളില്ലാത്ത സൈനിക നീക്കമായി ഇന്നും സ്മരിക്കപ്പെടുന്നു. വരുംതലമുറയിലെ സൈനികർക്ക് ഓപ്പറേഷൻ സിന്ദൂർ വലിയ ആവേശമാകുമെന്നും അദ്ദേഹം പറഞ്ഞു.










