രാജ്യത്തെ ദേശീയപാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് ഇനി ടോൾ പ്ലാസകളിലെ നീണ്ട ക്യൂവിൽ കാത്തുനിൽക്കാതെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറന്നെത്താം. 2026 അവസാനത്തോടെ ഇന്ത്യയിലെ എല്ലാ ഭൗതിക ടോൾ പ്ലാസകളും നീക്കം ചെയ്യുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ടൈംസ് ഡ്രൈവ് ഓട്ടോ സമ്മിറ്റ് ആൻഡ് അവാർഡ്‌സ് 2026-ൽ സംസാരിക്കവേയാണ് യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന ഈ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ടോൾ പ്ലാസകൾക്ക് പകരം അത്യാധുനികമായ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) ടോളിംഗ് സംവിധാനമാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതോടെ ടോൾ നൽകാനായി വാഹനങ്ങൾ വേഗത കുറയ്ക്കേണ്ടതില്ലെന്നും മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ തന്നെ ടോൾ പോയിന്റുകൾ കടന്നുപോകാമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ 85 കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഹൈവേകളിൽ ബാരിയറുകളോ ടോൾ ബൂത്തുകളോ ഉണ്ടാകില്ല. പകരം റോഡിന് മുകളിലായി സ്ഥാപിച്ചിട്ടുള്ള ഹൈ-ടെക് ക്യാമറകളും സെൻസറുകളും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളും ഫാസ്‌ടാഗും (FASTag) സ്കാൻ ചെയ്യും. സഞ്ചരിച്ച ദൂരത്തിന് അനുസരിച്ചുള്ള കൃത്യമായ തുക ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയമേവ കുറയ്ക്കപ്പെടും. നിലവിൽ നിശ്ചിത ദൂരത്തേക്ക് വലിയ തുക നൽകേണ്ടി വരുന്ന സ്ഥാനത്ത്, സഞ്ചരിച്ച കിലോമീറ്ററുകൾക്ക് മാത്രം പണം നൽകിയാൽ മതി എന്നതിനാൽ പല യാത്രക്കാർക്കും ടോൾ നിരക്ക് ഗണ്യമായി കുറയും. ഉദാഹരണത്തിന് നിലവിൽ 125 മുതൽ 150 രൂപ വരെ നൽകേണ്ടി വരുന്ന ചില റൂട്ടുകളിൽ യാത്രക്കാർക്ക് ഇനി വെറും 15 രൂപയോളം മാത്രമേ ചിലവാകൂ എന്ന് മന്ത്രി സൂചിപ്പിച്ചു. ഇത് സാധാരണക്കാരായ യാത്രക്കാർക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കും.
വാഹനങ്ങൾ ടോൾ പ്ലാസകളിൽ നിർത്തിയിടുന്നത് ഒഴിവാകുന്നതോടെ ഇന്ധന ലാഭവും സമയലാഭവും ഉണ്ടാകുമെന്നതാണ് ഈ മാറ്റത്തിന്റെ പ്രധാന നേട്ടം. ഫാസ്‌ടാഗ് ഉണ്ടെങ്കിൽ പോലും തിരക്കുള്ള സമയങ്ങളിൽ ടോൾ പ്ലാസകളിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാകും. എന്നാൽ പുതിയ സംവിധാനത്തിൽ ഫാസ്‌ടാഗ് നിർബന്ധമായും ആക്ടീവ് ആയിരിക്കണം. അക്കൗണ്ടിൽ ബാലൻസ് ഇല്ലാത്തവർക്കോ നിയമം ലംഘിക്കുന്നവർക്കോ 72 മണിക്കൂറിനുള്ളിൽ പണമടച്ചില്ലെങ്കിൽ ഇരട്ടി പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഡൽഹിയിൽ നിന്ന് ജയ്പൂർ, അമൃത്സർ, ശ്രീനഗർ തുടങ്ങിയ നഗരങ്ങളിലേക്കും ചെന്നൈ-ബെംഗളൂരു പോലുള്ള പ്രധാന പാതകളിലേക്കും നിലവിൽ പുരോഗമിക്കുന്ന ഹൈവേ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ റോഡ് ഗതാഗതം ലോകനിലവാരത്തിലേക്ക് ഉയരുമെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ഈ സുതാര്യമായ ടോൾ സംവിധാനം സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.









