പോക്‌സോ കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ ലോക്കപ്പ് താക്കോൽ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ വിചിത്രമായ വഴിയിലൂടെ രക്ഷപ്പെടുത്തി പൊലീസ്. ബംഗളൂരു മദനായകനഹള്ളി പൊലീസ് സ്റ്റേഷനിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബെല്ലാരി സ്വദേശിയായ കാർത്തിക് (രാമു) എന്ന യുവാവാണ് പൊലീസിനെ വട്ടംചുറ്റിച്ചത്. ഒടുവിൽ ശസ്ത്രക്രിയ ഒഴിവാക്കാൻ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പത്ത് കിലോ പഴം കഴിപ്പിച്ചാണ് വയറ്റിലുണ്ടായിരുന്ന താക്കോൽ പുറത്തെടുത്തത്.
17 വയസ്സുകാരിയായ പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ എത്തിച്ചതായിരുന്നു കാർത്തിക്കിനെ. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ പോക്‌സോ നിയമപ്രകാരം കേസെടുക്കുമെന്ന് ഭയന്ന പ്രതി, പൊലീസുകാരുടെ കണ്ണുവെട്ടിച്ച് സ്റ്റേഷനിലെ ലോക്കറിന്റെ താക്കോൽ കൈക്കലാക്കി വിഴുങ്ങുകയായിരുന്നു. ആത്മഹത്യാ ശ്രമമാണെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഉടൻതന്നെ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ താക്കോൽ വയറ്റിലുണ്ടെന്ന് എക്സ്റേയിലൂടെ സ്ഥിരീകരിച്ചു. ശസ്ത്രക്രിയയിലൂടെ താക്കോൽ പുറത്തെടുക്കുന്നതിന് പകരം സ്വാഭാവികമായ രീതിയിൽ അത് പുറത്തുകളയാമെന്ന് ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ഇതിനായി കഴിഞ്ഞ മൂന്ന് ദിവസമായി കാർത്തിക്കിന് പത്ത് കിലോയോളം നേന്ത്രപ്പഴമാണ് പൊലീസ് വാങ്ങി നൽകിയത്. ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ സ്റ്റേഷൻ പരിസരത്ത് തന്നെയായിരുന്നു ഈ ‘വിചിത്ര ചികിത്സ’. ഒടുവിൽ ബുധനാഴ്ചയോടെ താക്കോൽ സ്വാഭാവികമായി പുറത്തുവന്നതോടെയാണ് പോലീസിനും ഡോക്ടർമാർക്കും ആശ്വാസമായത്.
സംഭവത്തിന് പിന്നാലെ ആത്മഹത്യാ ശ്രമത്തിന് കാർത്തിക്കിനെതിരെ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം ഇയാളെ വീണ്ടും സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയെ കാണാതായ കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് മദനായകനഹള്ളി പൊലീസ് അറിയിച്ചു. എന്തായാലും പ്രതിയുടെ ഈ ‘താക്കോൽ വിഴുങ്ങൽ’ കഥ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.











