ഇന്ത്യൻ ക്രിക്കറ്റിൽ അപ്രതീക്ഷിത ഭരണമാറ്റത്തിന് കളമൊരുങ്ങുന്നു. 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ചിട്ടും സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. പഞ്ചാബ് കിംഗ്‌സിനെ ഐപിഎല്ലിൽ മികച്ച രീതിയിൽ നയിക്കുന്ന ശ്രേയസ് അയ്യരെയാണ് പുതിയ ക്യാപ്റ്റനായി ബിസിസിഐ പരിഗണിക്കുന്നത്.
സൂര്യകുമാർ യാദവിന്റെ മോശം ബാറ്റിംഗ് ഫോമിൽ സെലക്ഷൻ കമ്മിറ്റിക്ക് ക്ഷമ നശിച്ചതായാണ് സൂചന. മുംബൈ ഇന്ത്യൻസിനായി ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് വെറും 195 റൺസ് മാത്രമാണ് സൂര്യകുമാർ നേടിയത്. താരം കഴിഞ്ഞ കുറച്ചു കാലമായി കൈത്തണ്ടയ്ക്കേറ്റ പരിക്ക് അറിഞ്ഞുകൊണ്ടാണ് കളിക്കുന്നതെന്നും ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഐപിഎൽ 2026-ൽ പഞ്ചാബ് കിംഗ്‌സിനെ നയിക്കുന്ന ശ്രേയസ് അയ്യരുടെ പ്രകടനമാണ് സെലക്ടർമാരെ ആകർഷിച്ചത്.
പഞ്ചാബിനെ മികച്ച രീതിയിൽ നയിക്കുന്ന ശ്രേയസിനെ ടീമിന്റെ നായകനാക്കണം എന്ന ആവശ്യം ശക്തമാണ്. 2023 ഡിസംബറിന് ശേഷം ഇന്ത്യയ്ക്കായി ഒരു ടി20 മത്സരം പോലും കളിച്ചിട്ടില്ലാത്ത താരം കൂടിയാണ് ശ്രേയസ് അയ്യർ. അതേസമയം, രോഹിത് ശർമ്മയ്ക്ക് ശേഷം നായകസ്ഥാനം ഏറ്റെടുത്ത സൂര്യകുമാർ ഇതുവരെ ഒരു ടി20 പരമ്പര പോലും തോറ്റിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഐപിഎല്ലിന് ശേഷം നടക്കാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ ബിസിസിഐ ലക്ഷ്യമിടുന്നുണ്ട്. നിലവിലെ ഫോമിൽ സൂര്യകുമാർ യാദവ് ഒരു ബാറ്ററായി പോലും ടീമിൽ ഇടംപിടിക്കുമോ എന്ന കാര്യത്തിൽ വലിയ ചോദ്യചിഹ്നം നിലനിൽക്കുന്നുണ്ട്. അവസാന നിമിഷം തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ, വരാനിരിക്കുന്ന പര്യടനങ്ങളിൽ ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ടീമിനെ നയിക്കാനാണ് സാധ്യത.











