ഭാരതമെന്ന പുണ്യഭൂമിയെയും കോടിക്കണക്കിന് ജനങ്ങൾ നെഞ്ചേറ്റുന്ന വന്ദേമാതരത്തെയും അധിക്ഷേപിച്ചുകൊണ്ട് എഐഎംഐഎം (AIMIM) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി വീണ്ടും രംഗത്ത്. വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവിയും സംരക്ഷണവും നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർത്തുകൊണ്ടാണ് ഒവൈസിയുടെ വിവാദ പ്രസ്താവന. “ഭാരതം ഒരു ദേവിയല്ല” എന്നും വന്ദേമാതരം ഒരു ദേവിയെ സ്തുതിക്കുന്ന ഗാനമാണെന്നും അതിനാൽ അതിനെ ദേശീയഗാനത്തിനൊപ്പം കാണാൻ കഴിയില്ലെന്നുമാണ് ഒവൈസി പറഞ്ഞത്.
ദേശീയഗാനത്തിന് നൽകുന്ന അതേ നിയമ പരിരക്ഷയും പദവിയും വന്ദേമാതരത്തിന് നൽകാനുള്ള ചരിത്രപരമായ നീക്കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ലക്ഷക്കണക്കിന് വിപ്ലവകാരികൾക്ക് ആവേശം പകർന്ന, ‘ഭാരതാംബയെ’ വന്ദിക്കുന്ന ഈ ഗാനത്തെ താഴ്ത്തിക്കെട്ടാനാണ് ഒവൈസി ശ്രമിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. വന്ദേമാതരം ആലപിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന വിചിത്ര വാദമാണ് ഒവൈസി കാലങ്ങളായി ഉയർത്തുന്നത്.
ഭരണഘടനാ നിർമ്മാണ സഭയിൽ തന്നെ വന്ദേമാതരത്തിന് ജനഗണമനയ്ക്ക് തുല്യമായ പദവി നൽകണമെന്ന് ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി വർഷങ്ങളോളം ഈ ഗാനം അവഗണിക്കപ്പെടുകയായിരുന്നു. മോദി സർക്കാർ ഈ ചരിത്രപരമായ തെറ്റ് തിരുത്താൻ ഒരുങ്ങുമ്പോഴാണ് ‘രാജ്യം ഒരു ദേവിയല്ല’ എന്ന പ്രകോപനപരമായ പ്രസ്താവനയുമായി ഒവൈസി രംഗത്തെത്തുന്നത്. ഭാരതത്തെ മാതാവായി കാണുന്ന സംസ്കാരത്തെ അംഗീകരിക്കാൻ ഒവൈസിയെപ്പോലുള്ളവർക്ക് മടിയാണെന്നും, ഇത്തരം രാജ്യവിരുദ്ധ നിലപാടുകൾ വച്ചുപൊറുപ്പിക്കില്ലെന്നും സോഷ്യൽ മീഡിയയിൽ പ്രതിഷേധം കടുക്കുകയാണ്.










