ഇന്ത്യൻ റെയിൽവേയിൽ യാത്രക്കാർ ഏറെക്കാലമായി കാത്തിരുന്ന വിപ്ലവകരമായ മാറ്റത്തിന് ഓഗസ്റ്റ് മുതൽ തുടക്കമാകുന്നു. ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കുന്നതിനും സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനുമായി 40 വർഷം പഴക്കമുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) മാറ്റി പുതിയ പരിഷ്കരിച്ച സംവിധാനം നടപ്പിലാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. റെയിൽ ഭവനിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയത്. പഴയ സംവിധാനത്തിൽ നിന്ന് പുതിയതിലേക്ക് മാറുമ്പോൾ യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സഹമന്ത്രിമാരായ വി. സോമണ്ണ, രവ്‌നീത് സിംഗ് ബിട്ടു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
1986-ൽ ആദ്യമായി അവതരിപ്പിച്ച റിസർവേഷൻ സംവിധാനമാണ് ഇപ്പോൾ അടിമുടി മാറുന്നത്. നിലവിൽ രാജ്യത്തെ റെയിൽവേ ടിക്കറ്റ് ബുക്കിംഗിന്റെ 88 ശതമാനവും ഓൺലൈൻ വഴിയാണ് നടക്കുന്നത് എന്നതിനാൽ വർദ്ധിച്ചുവരുന്ന തിരക്ക് കൈകാര്യം ചെയ്യാൻ പഴയ സാങ്കേതികവിദ്യ മതിയാകില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി സിസ്റ്റത്തിന്റെ ശേഷി റെയിൽവേ വൻതോതിൽ വർദ്ധിപ്പിച്ചു. 2025-ൽ പുറത്തിറക്കിയ ‘റെയിൽ വൺ’ (RailOne) സൂപ്പർ ആപ്പ് വഴിയായിരിക്കും പുതിയ മാറ്റങ്ങൾ യാത്രക്കാരിലേക്ക് എത്തുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ആപ്പ് വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആകാനുള്ള സാധ്യത 94 ശതമാനം കൃത്യതയോടെ മുൻകൂട്ടി പ്രവചിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുൻപ് ഇത് വെറും 53 ശതമാനം മാത്രമായിരുന്നു.
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് മാത്രമല്ല, ക്യാൻസലേഷൻ, റീഫണ്ട് അപേക്ഷകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ, അൺറിസർവ്ഡ് ടിക്കറ്റുകൾ എന്നിവയെല്ലാം റെയിൽ വൺ ആപ്പിലൂടെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ഇതിന് പുറമെ ട്രെയിനിന്റെ തത്സമയ വിവരങ്ങൾ (Live Status), പ്ലാറ്റ്‌ഫോം നമ്പർ, കോച്ചുകളുടെ സ്ഥാനം, പരാതികൾ നൽകാനുള്ള ‘റെയിൽ മദദ്’ തുടങ്ങിയ സേവനങ്ങളും ആപ്പിൽ സംയോജിപ്പിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് പ്രതിദിനം 9.29 ലക്ഷം ടിക്കറ്റുകൾ ഈ ആപ്പ് വഴി ബുക്ക് ചെയ്യുന്നുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്. ഇതിനോടകം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നുമായി മൂന്ന് കോടിയിലധികം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് മുതൽ പുതിയ സിസ്റ്റം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിലെ ഹാങ്ങിംഗും പണമിടപാടുകളിലെ പരാജയങ്ങളും ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.










