പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി. കൊൽക്കത്തയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി പ്രഖ്യാപനം നടത്തിയത്. സ്വന്തം തട്ടകമായ ഭവാനിപൂരിൽ മമത ബാനർജിയെ 15,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് സുവേന്ദുവിന്റെ നേതൃത്വത്തിൽ ബിജെപി ബംഗാളിൽ അധികാരം പിടിച്ചെടുത്തത്.
ബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിതനായ ശേഷം സുവേന്ദു അധികാരി ആദ്യം പറഞ്ഞത്, തങ്ങളുടെ ബിജെപി സർക്കാർ കുറച്ച് സംസാരിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്യുമെന്നാണ്. പശ്ചിമ ബംഗാളിലെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ബംഗാളിലെ ബിജെപി സർക്കാർ കഠിനമായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1970 ഡിസംബർ 15-ന് പൂർബ മേദിനിപ്പൂരിലെ കാർകുലി ഗ്രാമത്തിലാണ് സുവേന്ദുവിന്റെ ജനനം. ബംഗാൾ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന കരുത്തരായ അധികാരി കുടുംബത്തിലെ പിൻഗാമി. പിതാവ് സിഷിർ അധികാരി മുൻ കേന്ദ്രമന്ത്രിയായിരുന്നു. സഹോദരങ്ങളും രാഷ്ട്രീയത്തിൽ സജീവം. പക്ഷേ, സുവേന്ദുവിന് കിട്ടിയത് പാരമ്പര്യമായി ലഭിച്ച കസേരയല്ല, മറിച്ച് പോരാടി നേടിയെടുത്ത പദവികളാണ്.
സുവേന്ദുവിന്റെ രാഷ്ട്രീയ ജീവിതം 1995-ൽ കോൺഗ്രസ് കൗൺസിലറായിട്ടാണ് ആരംഭിച്ചത്. പിന്നീട് 1998-ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മമതാ ബാനർജിയുടെ ഏറ്റവും വിശ്വസ്തനായ കമാൻഡറായിരുന്നു അദ്ദേഹം. 2007-ലെ ചരിത്രപ്രസിദ്ധമായ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ സമരത്തിന്റെ ബുദ്ധികേന്ദ്രം സുവേന്ദുവായിരുന്നു. അന്ന് മമതയെ അധികാരത്തിലെത്തിക്കാൻ സുവേന്ദു ഗ്രാമങ്ങൾ തോറും അലഞ്ഞു.
മമതയുടെ പിൻഗാമിയായി സുവേന്ദുവിനെ എല്ലാവരും കണ്ടു. പക്ഷേ, മരുമകൻ അഭിഷേക് ബാനർജി പാർട്ടിയിൽ പിടിമുറുക്കിയതോടെ സുവേന്ദു തഴയപ്പെട്ടു. ആത്മാഭിമാനം മുറിപ്പെട്ട ആ പോരാളി അന്ന് ഒരു ശപഥം ചെയ്തു: “മമതാ ബാനർജിയെ ഞാൻ മുൻ മുഖ്യമന്ത്രിയാക്കും!” 2020 ഡിസംബറിൽ അദ്ദേഹം ബിജെപിയിൽ ചേർന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ മുൻ ഗുരുവായ മമതാ ബാനർജിക്കെതിരെ നന്ദിഗ്രാമിൽ അദ്ദേഹം മത്സരിച്ചു. വോട്ടെണ്ണൽ ദിവസം അവസാന നിമിഷം വരെ നീണ്ടുനിന്ന നാടകീയമായ പോരാട്ടത്തിനൊടുവിൽ 1,956 വോട്ടുകൾക്ക് അദ്ദേഹം മമതയെ പരാജയപ്പെടുത്തി. ബംഗാളിലുടനീളം തൃണമൂൽ കോൺഗ്രസ് തരംഗം ആഞ്ഞടിച്ചപ്പോഴും സുവേന്ദുവിന്റെ വിജയം ബിജെപിക്ക് വലിയ ആശ്വാസമായി. ഈ വിജയത്തോടെ 2021 മെയ് മാസം അദ്ദേഹം ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റു
സുവേന്ദുവിന്റെ നന്ദിഗ്രാം വിജയം ചോദ്യം ചെയ്തുകൊണ്ട് മമതാ ബാനർജി കൽക്കട്ട ഹൈക്കോടതിയിൽ ഹർജി നൽകി. കൂടാതെ, അദ്ദേഹത്തിനെതിരെ 25-ഓളം ക്രിമിനൽ കേസുകൾ സർക്കാർ ഫയൽ ചെയ്തു. കൊലപാതകശ്രമം മുതൽ ലൈംഗികാതിക്രമം വരെയുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തപ്പെട്ടത്. പ്രതിപക്ഷ നേതാവായിരിക്കെ പലതവണ അദ്ദേഹം ആക്രമിക്കപ്പെട്ടു. ഒരിക്കൽ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിലേക്ക് പ്രവേശിക്കുമ്പോൾ ചെരുപ്പേറുണ്ടായ സംഭവം കൽക്കട്ട ഹൈക്കോടതിയുടെ ഇടപെടലിന് വരെ കാരണമായി. തൃണമൂൽ നേതാക്കൾ ഉൾപ്പെട്ട ശാരദ ചിട്ടി ഫണ്ട് കേസ് ഉൾപ്പെടെയുള്ള അഴിമതികൾക്കെതിരെ അദ്ദേഹം നിരന്തരം ശബ്ദമുയർത്തി. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും അദ്ദേഹം ശക്തമായ പ്രചാരണം നടത്തി
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുവേന്ദു രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചു – തന്റെ സ്വന്തം തട്ടകമായ നന്ദിഗ്രാമിലും മമതയുടെ സിറ്റിംഗ് സീറ്റായ ഭവാനിപ്പൂരിലും. മമതയുടെ ഏറ്റവും സുരക്ഷിതമായ മണ്ഡലമായി കരുതപ്പെട്ടിരുന്ന ഭവാനിപ്പൂരിൽ 15,105 വോട്ടുകൾക്ക് അദ്ദേഹം അവരെ പരാജയപ്പെടുത്തി. നന്ദിഗ്രാമിൽ തന്റെ മുൻ സഹായിയായ പവിത്ര കറിനെ 9,665 വോട്ടുകൾക്ക് തോൽപ്പിച്ച് മണ്ഡലം നിലനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
293 സീറ്റുകളിൽ 206 എണ്ണവും തൂത്തുവാരി ബിജെപി ബംഗാളിൽ ചരിത്രവിജയം നേടുമ്പോൾ, ആ വിജയത്തിന്റെ മുഖം സുവേന്ദു അധികാരിയാണ്.








