കൊൽക്കത്ത : പതിനഞ്ച് വർഷം നീണ്ടുനിന്ന മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് പശ്ചിമ ബംഗാൾ പിടിച്ചെടുത്ത ബിജെപി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുൻ പ്രതിപക്ഷ നേതാവ് കൂടിയായ സുവേന്ദു അധികാരി ആണ് ബംഗാളിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാകുന്നത്. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന എംഎൽഎമാരുടെ നിർണായകയോഗത്തിൽ നിയമസഭാ കക്ഷി നേതാവായി സുവേന്ദു അധികാരിയെ ഐകകണ്ഠേന തിരഞ്ഞെടുത്തു. നാളെ കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ ‘പച്ചീഷേ ബൈശാഖ്’ (മേയ് 9) എന്ന ശുഭദിനത്തിലാണ് ബംഗാളിലെ പുതിയ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ബംഗാളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച നേതാവായ സുവേന്ദു അധികാരി മുഖ്യമന്ത്രിപദവിയിലേക്ക് എത്തുമ്പോൾ വലിയ പ്രതീക്ഷയാണ് സംസ്ഥാനത്തിനുള്ളത്.
പശ്ചിമ ബംഗാളിൽ 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി മൃഗീയ ഭൂരിപക്ഷം ഉറപ്പിച്ചത്. തൃണമൂൽ കോൺഗ്രസ് 80 സീറ്റുകളിലേക്ക് ഒതുങ്ങി. ഭവാനിപൂർ മണ്ഡലത്തിൽ മമതാ ബാനർജിയെ നേരിട്ട് പരാജയപ്പെടുത്തിയാണ് സുവേന്ദു അധികാരി ബിജെപിയുടെ വിജയത്തിന് മാറ്റ് കൂട്ടിയത്. ഏകദേശം 15,000-ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം മമതയെ വീഴ്ത്തിയത്. ”ബംഗാളിന്റെ വികസനത്തിനായുള്ള പുതിയൊരു യുഗത്തിന് നാളെ തുടക്കമാകും. ജനങ്ങൾ നൽകിയ ഈ വലിയ ഉത്തരവാദിത്തം വിനയപൂർവ്വം ഏറ്റെടുക്കുന്നു,” എന്ന് സുവേന്ദു അധികാരി എംഎൽഎമാരുടെ യോഗത്തിന് ശേഷം പ്രതികരിച്ചു.








